പാലാ ബിഷപ്പ് പറഞ്ഞത് വസ്തുത: ഇടത് നിലപാടിനെ തള്ളി കേരള വനിതാ കോണ്‍ഗ്രസ് എം

പാലാ ബിഷപ്പ് പറഞ്ഞത് വസ്തുത: ഇടത് നിലപാടിനെ തള്ളി കേരള വനിതാ കോണ്‍ഗ്രസ് എം

കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരള വനിത കോണ്‍ഗ്രസ് (എം)രംഗത്ത്. ബിഷപ്പ് പറഞ്ഞതെല്ലാം നിലവിലുള്ള കാര്യങ്ങളാണെന്നും വസ്തുതാ വിരുദ്ധമായൊന്നും ബിഷപ്പ് പറയില്ലെന്നും കേരള വനിത കോണ്‍ഗ്രസ് (എം) സംസ്ഥാന അധ്യക്ഷ നിര്‍മ്മല ജിമ്മി വ്യക്തമാക്കി. ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും നിര്‍മ്മല ജിമ്മി ആവശ്യപ്പെട്ടു.

ലൗ ജിഹാദിന്നെതിരെയും നാര്‍ക്കോട്ടിക് ജിഹാദിനെതിരെയുമാണ് ബിഷപ്പ് കുറവിലങ്ങാട് പള്ളിയില്‍ സംസാരിച്ചത്. പാലായില്‍ എത്തി ബിഷപ്പിനെ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ നിര്‍മ്മല ജിമ്മിയുടെ പ്രതികരണം.

പാല ബിഷപ്പിന്റെ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയ സാഹചര്യത്തിലാണ് ബിഷപ്പിന് പൂര്‍ണ പിന്തുണ നല്‍കി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കേരള കോണ്‍ഗ്രസ് എം നേതാവ് രംഗത്തെത്തിയത്. ഘടക കക്ഷി തന്നെ സര്‍ക്കാരിനെതിരായതോടെ സിപിഎം നേതൃത്വവും വെട്ടിലായിരിക്കുകയാണ്.

അതേസമയം കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണെന്ന് കെസിബിസി വ്യക്തമാക്കി. അതില്‍ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ വര്‍ധനവും. മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങള്‍ക്ക് നല്‍കുന്നില്ലെങ്കില്‍ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാര്‍ത്തകളിലൂടെ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാണ്. പാലാ രൂപതാ മെത്രാനായ മാര്‍. ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണച്ച് കെസിബിസി ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തില്‍ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയില്‍ അന്വേഷണങ്ങള്‍ നടത്തിയിട്ടില്ല. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാര്‍ഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.