മഹാപ്രളയം: സര്‍ക്കാരിന് ഗുരുതര വീഴ്ചകള്‍ പറ്റിയെന്ന് സിഎജി; സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്നും റിപ്പോര്‍ട്ട്

മഹാപ്രളയം: സര്‍ക്കാരിന് ഗുരുതര വീഴ്ചകള്‍ പറ്റിയെന്ന് സിഎജി;  സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്നും  റിപ്പോര്‍ട്ട്

തിരുവനന്തപുരം: മഹാപ്രളയം കൈകാര്യം ചെയ്തതിലും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിഎജി റിപ്പോര്‍ട്ട്.

2018 ലെ മഹാ പ്രളയത്തില്‍ സംസ്ഥാനത്തിന്റെ വീഴ്ചകള്‍ എണ്ണി പറയുന്ന റിപ്പോര്‍ട്ടില്‍ പ്രളയ മുന്നൊരുക്കങ്ങളിലും നിയന്ത്രണങ്ങളിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി വ്യക്തമാക്കുന്നു. ദേശീയ ജല നയം അനുസരിച്ച് സംസ്ഥാനം ജല നയം പുതുക്കിയില്ല. പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജല നയത്തിലില്ല തുടങ്ങിയ രൂക്ഷമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാനത്തിന്റെ പൊതുകടം മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് വര്‍ദ്ധിച്ചതെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റവന്യൂ വരുമാനത്തിന്റെ സിംഹ ഭാഗവും വായ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ട സാഹചര്യമാണ് കേരളത്തിനുള്ളത്. റവന്യു വരുമാനത്തിന്റെ 21 ശതമാനവും നിലവില്‍ വായ്പ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ടി വരുന്നു. റവന്യൂ വരുമാനം കൂടിയെങ്കിലും നികുതി വരുമാനത്തില്‍ വളര്‍ച്ചയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് പ്രളയം തുടര്‍ക്കഥയാകുമ്പോഴും വലിയ സ്‌കെയിലിലുള്ള ഫ്‌ളഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. നിലവിലുള്ള ഫ്‌ളഡ് മാപ്പ് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യത പ്രദേശങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയില്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവ തല്‍സമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ല. മാത്രമല്ല അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വിശ്വാസയോഗ്യമായ തല്‍സമയ ഡേറ്റ നല്‍കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അണക്കെട്ട് സൈറ്റുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ആശയ വിനിമയ സംവിധാനം 2018 െല പ്രളയ സമയത്തിനും അതിനു ശേഷവും പ്രവര്‍ത്തനക്ഷമമല്ല. 32 റെയിന്‍ ഗേജുകള്‍ ആവശ്യമായ പെരിയാര്‍ നദീതടത്തില്‍ ആറ് റെയിന്‍ ഗേജുകള്‍ മാത്രമാണ് മഴ അളക്കുന്നത്.

മാത്രമല്ല, ഇടമലയാര്‍ അണക്കെട്ടിന് 2018 ലെ പ്രളയകാലത്ത് റൂള്‍കര്‍വ് ഉണ്ടായിരുന്നില്ല എന്ന കാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2018 ലെ പ്രളയം വരെ ഇടുക്കി അണക്കെട്ടിലെ റൂള്‍ കര്‍വ് പുനരവലോകനം ചെയ്തില്ല എന്ന കാര്യവും സിഎജി പരാമര്‍ശിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ 2011 നും 2019 നും ഇടയില്‍ സംഭരണശേഷി സര്‍വ്വേ നടത്തിയില്ല എന്ന കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിയാല്‍ വിമാനത്താവളം കമ്മീഷന്‍ ചെയ്ത് 20 കൊല്ലം കഴിഞ്ഞിട്ടും തദ്ദേശ വാസികളെ പ്രളയ ഭീതിയില്‍ നിന്ന് രക്ഷിക്കാന്‍ നടപടി എടുത്തില്ലെന്ന ഗുരുതരമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ചെങ്കല്‍ത്തോടിലെ വെള്ളം പെരിയാറിലേക്ക് തിരിച്ചു വിടാന്‍ ഡൈവേര്‍ഷന്‍ കനാല്‍ ഉറപ്പാക്കുന്നതില്‍ ദുരന്ത നിവാരണ വിഭാഗങ്ങളൊ, സിയാലോ, തദ്ദേശ സ്ഥാപനങ്ങളൊ നടപടി എടുത്തില്ലന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലെ വിമര്‍ശനം.

കൂടാതെ തോട്ടപ്പള്ളി സ്പില്‍വേയുടെ ആഴം കൂട്ടല്‍ ലക്ഷ്യം കാണാത്തത് 2018 ല്‍ ആലപ്പുഴയിലെ പ്രളയത്തില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനും പുറമെ പ്രളയ ശേഷമുള്ള അടിയന്തിര അറ്റകുറ്റ പണികളുടെയും പുനര്‍ നിര്‍മ്മാണ പദ്ധതികളുടെയും 18 ശതമാനം പോലും രണ്ട് വര്‍ഷവും എട്ട് മാസവും കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ലന്നും സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.