ഫിഷറീസ് സര്‍വകലാശാല വി.സി നിയമനത്തിലും ഗവര്‍ണര്‍ നോക്കുകുത്തിയായി; ശുപാര്‍ശ ചെയ്തത് ഒരുപേര് മാത്രം

ഫിഷറീസ് സര്‍വകലാശാല വി.സി നിയമനത്തിലും ഗവര്‍ണര്‍ നോക്കുകുത്തിയായി; ശുപാര്‍ശ ചെയ്തത് ഒരുപേര് മാത്രം

തിരുവനന്തപുരം: ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിലും സര്‍ക്കാര്‍ ഗവര്‍ണറെ നോക്കുകുത്തിയാക്കിയെന്ന് കണ്ടെത്തല്‍. ഗവര്‍ണര്‍ക്ക് സേര്‍ച്ച് കമ്മിറ്റി നല്‍കിയത് ഒരാളുടെ പേര് മാത്രമാണ്. ഡോ. കെ റിജി ജോണിന്റെ പേര് മാത്രമാണ് സേര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്.

2021 ജനുവരി 22ന് ഫിഷറീസ് സര്‍വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട സേര്‍ച്ച് കമ്മിറ്റി യോഗം ചേര്‍ന്ന് ഡോ. കെ റിജി ജോണിനെ വിസി ആയി നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ഒരാളുടെ പേര് മാത്രമാണ് ഗവര്‍ണര്‍ക്ക് അയച്ചത്. യുജിസി മാനദണ്ഡ പ്രകാരം വി.സി നിയമനത്തിന് ഗവര്‍ണറുടെ മുന്നിലേക്കെത്തേണ്ടത് ഒന്നിലധികം പേരുകളുള്ള ഒരു പാനല്‍ ലിസ്റ്റ് ആണ്. എന്നാല്‍, ഫിഷറീസ് സര്‍വകലാശാല വി.സി നിയമനത്തിനായി സേര്‍ച്ച് കമ്മിറ്റി മുന്നോട്ടുവെച്ചത് ഒരാളുടെ പേര് മാത്രമാണ്. അതിനാല്‍ ഒരു തിരഞ്ഞെടുപ്പിനുള്ള അവസരം ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നില്ല.

ഫിഷറീസ് സര്‍വകലാശാല ഡീന്‍ ആയിരുന്നു റിജി കെ ജോണ്‍. നേരത്തെ തമിഴ്നാട്ടിലെ ഫിഷറീസ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ പ്രൊഫസര്‍ എന്ന നിലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം റിജി കെ ജോണിന് ഇല്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

കണ്ണൂര്‍, കാലടി സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ തുറന്നു പറച്ചില്‍ പരസ്യപ്രതികരണങ്ങളിലേക്ക് നയിച്ച പശ്ചാത്തലത്തിലാണ് ഫിഷറീസ് സര്‍വകലാശാല വി.സി നിയമന വിവാദവും പുറത്തു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.