കൊലക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പൊലീസ് സംഘത്തിന്റെ വള്ളം മുങ്ങി; പൊലീസുകാരന്‍ മരിച്ചു

കൊലക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പൊലീസ് സംഘത്തിന്റെ വള്ളം മുങ്ങി; പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ തേടി പോകുന്നതിനിടെ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട പൊലീസുകാരന്‍ മരിച്ചു. എസ.്എ.പി ക്യാമ്പിലെ പൊലീസുകാരന്‍ ആലപ്പുഴ സ്വദേശി ബാലു(27)വാണ് മരിച്ചത്. വെള്ളത്തില്‍ വീണ ബാലുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോത്തന്‍കോട് സ്വദേശി സുധീഷിനെ വെട്ടിക്കൊലപ്പെടുത്തുകയും കാല്‍ വെട്ടിയെടുത്ത് നടുറോഡില്‍ വലിച്ചെറിയുകയും ചെയ്ത കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസ് സംഘം കയറിയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് പാണയില്‍ക്കടവിലാണ് അപകടം ഉണ്ടായത്. വള്ളത്തില്‍ ഉണ്ടായിരുന്ന വര്‍ക്കല സിഐയും മറ്റ് മൂന്നു പൊലീസുകാരും നീന്തി രക്ഷപ്പെട്ടു. ബാലുവിന്റെ ബൂട്ടില്‍ ചെളി കയറി രക്ഷപെടാന്‍ പറ്റാതാവുകയായിരുന്നു.

വള്ളം മറിഞ്ഞ് കാണാതായ ബാലുവിനെ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സിഐയും പൊലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്.

എന്നാല്‍ ഇവര്‍ യാത്രചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു. പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയാണ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.