പി.ടിയുടെ ജനസമ്മിതി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മകന്‍ വിഷ്ണു തോമസിന്റെ പേരും പരിഗണനയില്‍

പി.ടിയുടെ ജനസമ്മിതി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മകന്‍ വിഷ്ണു തോമസിന്റെ പേരും പരിഗണനയില്‍

കൊച്ചി: പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ഔപചാരിക ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നിട്ടില്ലെങ്കിലും പി.ടിയുടെ മകന്‍ വിഷ്ണു തോമസിന്റെ പേരും പരിഗണനയില്‍.

പി.ടി തോമസ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളോടുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്രാ ചടങ്ങിനെത്തിയ ജനസഞ്ചയമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം ആ ജനാഭിലാഷത്തോട് നീതി പുലര്‍ത്തുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന ചര്‍ച്ചയിലാണ് മകന്റെ പേരും പരിഗണിക്കുന്നത്.

എന്നാല്‍ പിതാവ് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായിരുന്നെങ്കിലും മക്കള്‍ രാഷ്ട്രീയത്തിലില്ല എന്നതാണ് ഏക ന്യൂനത. പി.ടിയുടെ രണ്ട് ആണ്‍മക്കളില്‍ മൂത്തവനായ വിഷ്ണു ദന്ത ഡോക്ടറായി പ്രാക്ടീസ് ചെയ്തു വരികയാണ്.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അബ്ദുള്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇടതുമുന്നണിയോ സി.പി.എമ്മോ ഇതു സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുടെ തിരക്കിലാണ് സി.പി.എം. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ഡോ.ജെ ജേക്കബാണ് ഇടത് സ്വതന്ത്രനായി പി.ടി തോമസിനെതിരെ മത്സരിച്ചത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.