'ആ വിഐപി താനല്ല': പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല; ദിലീപുമായി ബിസിനസ് ബന്ധം മാത്രം

 'ആ വിഐപി താനല്ല': പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല; ദിലീപുമായി ബിസിനസ് ബന്ധം മാത്രം


കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്ന വിഐപി താനല്ലെന്ന വെളിപ്പെടുത്തലുമായി കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ വിഐപിക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ചില സൂചനകള്‍ വാര്‍ത്തകളായതിനെ തുടര്‍ന്നാണ് മെഹബൂബിന്റെ വിശദീകരണം.

ദിലീപുമായി ബന്ധമുണ്ടെങ്കിലും സമീപകാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടില്ല. മൂന്നു വര്‍ഷം മുന്‍പ് വ്യാപാര ആവശ്യത്തിനായി പോയിരുന്നു. ദിലീപുമായി ചേര്‍ന്ന് 'ദേ പുട്ട്' റസ്റ്ററന്റ് ഖത്തറില്‍ പാര്‍ട്ണര്‍ഷിപ്പില്‍ നടത്തുന്നുണ്ട്. കേസ് വന്നതിന് ശേഷം ദുബൈയില്‍ റസ്റ്ററന്റ് തുടങ്ങുന്നതില്‍ നിന്ന് മാറിയെന്നും മെഹബൂബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദിലീപിന്റെ സഹോദരനെയും അളിയനെയും കണ്ടിട്ടു പോലുമില്ല. അദ്ദേഹത്തോട് തന്നെ ചോദിക്കാമല്ലോ. ഏതെങ്കിലും ഫങ്ഷനില്‍ വെച്ച് കണ്ടിട്ടുണ്ടെങ്കിലേയുള്ളു. അതും ഓര്‍മ്മയില്ല. പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ വ്യാപാരബന്ധത്തില്‍ നിന്നും മാറി. പ്രശ്നങ്ങള്‍ മാറിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് വീണ്ടും ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറായത്.

ദിലീപിന്റെ വീട്ടില്‍ ഒരു തവണയേ പോയിട്ടുള്ളു. അത് മൂന്നുവര്‍ഷം മുന്‍പാണ്. ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പ് അതേക്കുറിച്ച് സംസാരിക്കാന്‍ പോയതാണ്. അര മണിക്കൂറില്‍ക്കൂടുതല്‍ ഇരുന്നിട്ടില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ കാവ്യയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ് കുറേക്കഴിഞ്ഞാണ് ബിസിനസ് പാര്‍ടണര്‍ ആയത്. ഇക്ക എന്നാണ് ദിലീപും കാവ്യയും വിളിക്കാറ്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ല. നുണ പരിശോധന ഉള്‍പ്പെടെ നടത്താന്‍ തയ്യാറാണ്. പെന്‍ഡ്രൈവ് കൊടുക്കാന്‍ പറ്റിയ ബന്ധമൊന്നും ദിലീപുമായില്ല. ഡീലിന് വേണ്ടിപ്പോയതിന് അല്ലാതെ ദിലീപും കാവ്യയുമായി മറ്റു ബന്ധങ്ങളില്ല.

മുഷ്താക്ക് എന്ന സുഹൃത്താണ് ദിലീപുമായുള്ള പാര്‍ട്ണര്‍ഷിപ്പ് കാര്യങ്ങളൊക്കെ നോക്കുന്നത്. ദിലീപുമായി ഫോണില്‍ വിളിക്കുകയോ മറ്റോ ചെയ്യാറില്ല. തന്റെ പേര് ചര്‍ച്ചയില്‍ വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മെഹബൂബ് അബ്ദുല്ല പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.