ഭാരതത്തിന്റെ സ്വാതന്ത്ര്യമുന്നേറ്റത്തിൽ ക്രൈസ്തവരുടെ പങ്കാളിത്തം വിലമതിക്കാനാവാത്തത് : എസ്.എം.വൈ.എം പാലാ രൂപത ചരിത്ര സെമിനാർ

ഭാരതത്തിന്റെ സ്വാതന്ത്ര്യമുന്നേറ്റത്തിൽ ക്രൈസ്തവരുടെ  പങ്കാളിത്തം വിലമതിക്കാനാവാത്തത് :  എസ്.എം.വൈ.എം പാലാ രൂപത ചരിത്ര സെമിനാർ

പാലാ: എസ്.എം. വൈ. എം പാലാ രൂപതയുടെയും എസ്. എം. വൈ. എം.രാമപുരം ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാമപുരം ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് ചരിത്ര സെമിനാർ നടത്തി.

രാമപുരം ഫൊറോന വികാരി ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് "ക്രിസ്തീയതയും സ്വാതന്ത്ര്യ സമരവും" എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യസമരസേനാനികൾക്കും മുൻപ് സ്വദേശി- സ്വയം ഭരണത്തിനു വേണ്ടി ആദ്യമായി വാദിച്ച മഹത് വ്യക്തിത്വമാണ് പാറേമ്മാക്കൽ ഗോവർണ്ണദോർ അച്ചനെന്ന്, ഡോ. ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു.
സഭയുടെയും സമുദായത്തിന്റെയും ഐക്യത്തിനു വേണ്ടി സുദീർഘവും ആപത്കരവുമായ പോർച്ചുഗൽ - റോമാ യാത്ര നടത്തുവാൻ ധൈര്യം കാണിച്ച പാറേമ്മാക്കലിന്റെയും കരിയാറ്റി മൽപ്പാന്റെയും രാജ്യസ്നേഹവും, സമുദായ സ്നേഹവും ചരിത്രകാരന്മാർ വിസ്മരിക്കുന്നതാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.  വാക്കുകൊണ്ടല്ല പ്രവൃത്തി കൊണ്ടും ധീരത കൊണ്ടുമാണ് സഭാ സ്നേഹം പ്രകടിപ്പിക്കേണ്ടതെന്നാണ് പാറേമ്മാക്കലിനെയും അക്കാമ്മ ചെറിയാനെയും ജോർജ് ജോസഫിനെയും, ആനി മസ്‌ക്രീനെയും പോലുള്ള വ്യക്തിത്വങ്ങൾ യുവജനങ്ങൾക്ക് നൽകുന്ന പാഠമെന്ന് എന്ന്   അദ്ദേഹം പ്രസ്താവിച്ചു .

മലയാളത്തിലെ പ്രഥമ യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിലെ ദേശീയതയെക്കുറിച്ച് അനിൽ മാനുവൽ പുന്നത്താനത്ത് സംസാരിച്ചു. ദേശീയ ജനസംഖ്യയിൽ രണ്ട് ശതമാനം മാത്രമുള്ള ക്രൈസ്തവ സമുദായത്തിന്റെ ദേശീയപ്രസ്ഥാനത്തിലെ പങ്കാളിത്തവും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളും ത്യാഗങ്ങളും പലപ്പോഴും നേതാക്കളും ചരിത്രകാരന്മാരും നിർഭാഗ്യവശാൽ പുതിയതലമുറയും ഇന്നും വിസ്മരിക്കുന്നു, എന്നാൽ ഈ സമുദായത്തിലെ ചരിത്രം സൂക്ഷ്മമായി പഠിച്ച ആർക്കും ദേശീയ പ്രസ്ഥാനത്തിന് വേണ്ടിയുള്ള ഈ സമുദായത്തിൻ്റെ പ്രവർത്തനങ്ങളെ വിസ്മരിക്കുവാൻ സാധിക്കുന്നതല്ല  അനിൽ പറഞ്ഞു.

നസ്രാണികളുടെ ഐക്യബോധം വർത്തമാന പുസ്തകത്തിലും മാർത്തോമനസ്രാണികളുടെ ഭരണത്തിലും കാണുവാൻ സാധിക്കും. നമ്മുടെ ദേശം സുറിയാനിയിൽ "ഹെന്ദോ" എന്നാണ് അറിയപ്പെടുന്നത്. അസ്‌ലേത്താ ദ്‌ഹെന്ദോ, മെത്രാപ്പോലീത്താ ദ്‌കോൽ ഹെന്ദോ, തറ്ആ ദ്‌കോൽ ഹെന്ദോ, മ്ദവ്റാനാ ദ്‌കോൽ ഹെന്ദോ, കൊല്ലാ ഹെന്ദോ  എന്നിങ്ങനെ ഒരുപിടി പ്രയോഗങ്ങൾ അവിടെയും കാണാം. "കോൽ ഹെന്ദോ" അഥവാ അഖിലേന്ത്യ മുഴുവൻ എന്നാണ് നമ്മുടെ പൂർവ്വീകർ പറഞ്ഞിരുന്നത്.

വിവിധ ചെറു നാട്ടുരാജ്യങ്ങളായി നിന്ന നമ്മുടെ നാടിന് "ഒരൊറ്റ ഇന്ത്യ" എന്ന പരിവേഷം ആദ്യമായി ചാർത്തിയത് ഒരുപക്ഷേ നമ്മുടെ ഭാഷയിലാണ്.അഖിലേന്ത്യയുടെ മെത്രാപ്പോലീത്തായും കവാടവും (മെത്രാപ്പോലീത്താ ഉതറ്ആ ദ്‌കോൽ ഹെന്ദോ) അഖിലേന്ത്യയുടെ അർക്കദിയാക്കോൻ / ഭരണാധികാരി ( മ്ദവ്റാനാ ദ്‌കോൽ ഹെന്ദോ) എന്നിങ്ങനെ ആയിരുന്നു നമ്മുടെ സഭയുടെയും സമുദായത്തിന്റെയും അധികാരികൾ ആദ്യം മുതൽക്കേ അറിയപ്പെട്ടത്. ഏകദേശം അഞ്ചോ ആറോ നൂറ്റാണ്ടുകൾ മുതൽ ഈ സ്ഥാനമാനങ്ങൾ ഉപയോഗത്തിൽ ഉള്ളതാണ് എന്ന് ചരിത്ര രേഖകളിൽ നിന്ന് നമുക്ക് മനസ്സിലാകുമെന്ന് അനിൽ കൂട്ടിച്ചേർത്തു.

അക്കാമ്മ ചെറിയാൻ, ബാരിസ്റ്റർ ജോർജ് ജോസഫ്, ആനി മസ്ക്രീൻ എന്നിവരെക്കുറിച്ച് അനുഷ ചാക്കോ, ലിയോ ഡോജി, ആൽബിൻ ജിജോ എന്നിവർ യഥാക്രമം പേപ്പറുകൾ അവതരിപ്പിച്ചു.

രാമപുരം ഫൊറോന വൈസ് പ്രസിഡന്റ് നന്ദന മാർട്ടിൻ വിഷയം ക്രോഡീകരിച്ച് സംസാരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യമുന്നേറ്റത്തിൽ ക്രിസ്തീയജനതയുടെ പങ്കാളിത്തം സംബന്ധിച്ചു കുബുദ്ധികൾ സംശയം ഉന്നയിക്കുകയും അത് സംശയലേശമന്യേ സമർത്ഥിക്കുവാൻ നമ്മുടെ പുതു തലമുറയ്ക്ക് സാധിക്കാതെ വരികയും ചെയ്യുന്ന കാലത്തോളം ഈ വിഷയത്തിനു പ്രസക്തിയുണ്ടെന്നും വിഭജിച്ച് ഭരിക്കുക എന്ന ലക്ഷ്യം പ്രയോഗിക്കുന്ന വിദേശീശക്തികൾ കിണഞ്ഞു പരിശ്രമിച്ചിട്ടും സമുദായത്തെയോ രാഷ്ട്രത്തെയോ സ്വാർത്ഥതാല്പര്യങ്ങൾക്കായി വഞ്ചിച്ച ഒരു ക്രൈസ്തവനെയും നമുക്ക് ചരിത്രത്തിൽ കണ്ടെത്താനാവുകയില്ലെന്നും നന്ദന പ്രസ്താവിച്ചു.

എസ്.എം.വൈ.എം.രൂപതാ വൈസ് പ്രസിഡൻ്റ് റിൻ്റു റെജി പറയൻകുഴിയിൽ സ്വാഗതവും എസ്.എം.വൈ.എം. രാമപുരം ഫോറോനാ രൂപത കൗൺസിലർ അഞ്ജു സാജു നന്ദിയും  പ്രകാശിപ്പിച്ചു. സെമിനാറിൽ പാലാരൂപതയുടെ വിവിധ ഫോറോനാകളിൽ നിന്നുള്ള യുവജനപ്രതിനിധികളും  വിവിധ നസ്രാണിഫോറങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.