'താല്‍ക്കാലികമായി' ഉക്രെയ്ന്‍ വിടണം: പൗരന്മാര്‍ക്ക് നിര്‍ദ്ദേശമേകി കീവിലെ ഇന്ത്യന്‍ എംബസി

 'താല്‍ക്കാലികമായി' ഉക്രെയ്ന്‍ വിടണം: പൗരന്മാര്‍ക്ക് നിര്‍ദ്ദേശമേകി കീവിലെ ഇന്ത്യന്‍ എംബസി

കീവ്: സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഉക്രെയ്‌നില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് 'താല്‍ക്കാലികമായി' രാജ്യം വിടണമെന്ന് എംബസി നിര്‍ദ്ദേശിച്ചു.അടിയന്തിര സാഹചര്യത്തില്‍ തുടരേണ്ടവര്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം രാജ്യം വിടണമെന്നും എംബസിയുമായി ബന്ധപ്പെടണമെന്നുമാണ് അറിയിപ്പില്‍ പറയുന്നത്.

ലോകരാഷ്ട്രങ്ങള്‍ പലതും പൗരന്മാരേയും എംബസി ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയും കരുതല്‍ നടപടികളിലേക്ക് നീങ്ങുന്നത്. ഉക്രെയ്‌നില്‍ നിലവില്‍ പഠനം നടത്തുന്ന മെഡിക്കല്‍-എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ ഒരു മാസമായി നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കുകയായിരുന്നു.

റഷ്യ ശക്തമായ സൈനിക നീക്കമാണ് ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് നടത്തിയിട്ടുള്ളത്.റഷ്യ തീര്‍ച്ചയായും ആക്രമിക്കുമെന്ന് അമേരിക്കയും ബ്രിട്ടനും കാനഡയും പ്രസ്താവന നടത്തിയിരുന്നു.നാറ്റോ സഖ്യസേന ഉക്രെയ്‌നെ സഹായിക്കാന്‍ തയ്യാറെടുത്തിട്ടുമുണ്ട്. പോളണ്ട് കേന്ദ്രീകരിച്ച് അമേരിക്ക യുദ്ധവിമാനങ്ങളേയും പതിനായിരത്തിനടുത്ത് സൈനികരേയും സജ്ജമാക്കിക്കഴിഞ്ഞു.

പൗരന്മാരെ ഒഴിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നീക്കമാരംഭിച്ചിട്ടും ഇന്ത്യ മൗനം പാലിക്കുകയാണെന്ന ആക്ഷേപത്തിനിടെ, എംബസി രാജ്യത്തുള്ള ഇന്ത്യന്‍ പൗരന്മാരെ ബന്ധപ്പെട്ട് വിശദമായ ഡാറ്റയ്ക്കു രൂപം നല്‍കുന്നുണ്ടായിരുന്നു.പൗരന്മാരെ ഒഴിപ്പിക്കാന്‍ ആവശ്യമായേക്കാവുന്ന വിഭവങ്ങള്‍ക്കായി ന്യൂഡല്‍ഹി പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നുണ്ടെന്ന് കീവിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അനൗപചാരികമായി സൂചിപ്പിക്കുകയും ചെയ്തു.

ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ ഉക്രെയ്നിലാണെന്നാണ്. ചുരുക്കം ചിലര്‍ മാത്രമാണ് കിഴക്കന്‍ ഭാഗത്തും കരിങ്കടല്‍ തീരത്തിനടുത്തുമുള്ളത്. സമീപ വര്‍ഷങ്ങളില്‍, യെമന്‍, ദക്ഷിണ സുഡാന്‍, ഇറാന്‍ തുടങ്ങിയ ലോകത്തെ യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യ നിരവധി ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളാണു നടത്തിയത്.ആയിരക്കണക്കിന് ഇന്ത്യക്കാരെ വിമാനങ്ങളിലോ കപ്പലുകളിലോ നാട്ടിലെത്തിച്ചു.

ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ കോളേജുകളുള്ള ഉക്രെയ്ന്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഒരു ലക്ഷ്യസ്ഥാനമാണ്. രാജ്യത്ത് നിലവില്‍ 10,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടെന്നാണ് ഏകദേശ കണക്ക്. കൂടാതെ, ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളുടെ എണ്ണവും ചെറുതല്ല.റഷ്യയില്‍ നിന്നുള്ള അധിനിവേശം ആസന്നമാണെന്ന് ഏറെക്കുറെ തീര്‍ച്ച വന്നതോടെയാണ് യു.എസും യുണൈറ്റഡ് കിംഗ്ഡവും പൗരന്മാരോട് എത്രയും വേഗം ഉക്രെയ്ന്‍ വിടാന്‍ ആവശ്യപ്പെട്ടത്.അതേസമയം, യു.എസിനെയും യുകെയെയും പിന്തുടര്‍ന്ന് ഇന്ത്യ സമാനമായ നീക്കം ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നില്ല.



'മൂന്നാഴ്ച മുമ്പ്, കീവിലെ ഇന്ത്യന്‍ എംബസി ഞങ്ങളെ ഇമെയിലില്‍ ബന്ധപ്പെടാന്‍ തുടങ്ങി. പൂരിപ്പിച്ചു നല്‍കാന്‍ ഒരു ഫോം അയച്ചു തന്നു. ഉക്രെയ്‌നിലെ ഞങ്ങളുടെ ലൊക്കേഷന്‍ പോലുള്ള വിശദാംശങ്ങളും ഇന്ത്യന്‍ പൗരന്മാരുടെ പെട്ടെന്നുള്ള ഒഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ ഉപയോഗിക്കാവുന്ന മറ്റ് പ്രസക്തമായ വിവരങ്ങളും ഫോമില്‍ ചോദിച്ചിട്ടുണ്ട്,' ടെര്‍നോപില്‍ മെഡിസിന്‍ പഠിക്കുന്ന ശിവം ദുബെ പറഞ്ഞു.

റഷ്യയുമായുള്ള അതിര്‍ത്തിയിലെ സൈനിക സന്നാഹം സാധാരണ ജീവിതത്തെ ബാധിക്കാതെ തുടരുകയാണെങ്കിലും റഷ്യന്‍ സേനയെ ചെറുക്കാന്‍ ഉക്രെയ്ന്‍ ജനങ്ങളെ സജ്ജരാക്കുകയാണെന്നും ദുബെ പറഞ്ഞു. സായുധ സേവനങ്ങള്‍ക്കു സന്നദ്ധരാകണമെന്ന് പൗരന്മാരോട് കീവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റഷ്യയുമായി സംഭവിച്ചേക്കാവുന്ന സൈനിക സംഘട്ടനത്തിനുള്ള തയ്യാറെടുപ്പിനായി നിരവധി വ്യക്തികള്‍ സായുധ സേനയില്‍ ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.