പുതുക്കിയ വില നിര്‍മാണച്ചെലവിന് തികയില്ല; സംസ്ഥാനത്ത് വ്യാജ എന്‍ 95 മാസ്‌കുകളും പിപിഇ കിറ്റുകളും വ്യാപകമാകുന്നു

പുതുക്കിയ വില നിര്‍മാണച്ചെലവിന് തികയില്ല; സംസ്ഥാനത്ത് വ്യാജ എന്‍ 95 മാസ്‌കുകളും പിപിഇ കിറ്റുകളും വ്യാപകമാകുന്നു

കൊച്ചി: കേരളത്തില്‍ വ്യാജ എന്‍ 95 മാസ്‌കുകളും പിപിഇ കിറ്റുകളും വ്യാപകമാകുന്നു. മാസ്‌കുകള്‍ക്കും പിപിഇ കിറ്റിനും പുതിയ വില നിശ്ചയിച്ചു സര്‍ക്കാര്‍ ഉത്തരവു വന്നതോടെ കേരളത്തില്‍ വ്യാജ എന്‍ 95 മാസ്‌കുകളും പിപിഇ കിറ്റുകളും വ്യാപകമാകുന്നുവെന്ന് പരാതി. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതോടെ പരിശോധന കടുപ്പിക്കാന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം തീരുമാനിച്ചെങ്കിലും നിയമ നടപടിക്കു നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ്.

പുതുക്കിയ വിലയനുസരിച്ച് എന്‍ 95 മാസ്‌ക് 15 രൂപയ്ക്കും പിപിഇ കിറ്റ് 175 രൂപയ്ക്കുമപ്പുറം വില ഈടാക്കുന്നതു കുറ്റകരമാണ്. വ്യാപാരികളെ ഇക്കാര്യം ബോധ്യപ്പെടുത്തുന്ന നടപടി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ വില ഇതിന്റെ നിര്‍മാണച്ചെലവിന് പോലും തികയില്ലെന്നു വിതരണക്കാര്‍ പറയുന്നു.

ഗുണനിലവാര പരിശോധനയ്ക്കു നിലവില്‍ മാനദണ്ഡങ്ങളില്ലാത്തതും വ്യാജന്‍ വ്യാപകമാകാന്‍ കാരണമാകുന്നു. ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നു മൂന്നും നാലും രൂപയ്ക്കു മാസ്‌കുകള്‍ എത്തിച്ച് വ്യാജ ഐഎസ്ഐ സീല്‍ പതിപ്പിച്ച് എന്‍ 95 എന്ന പേരില്‍ വഴിയോരത്തു മാസ്‌ക് വില്‍പന വ്യാപകമാണ്. വഴിയോരത്തല്ലെങ്കിലും കടകളില്‍ മാനദണ്ഡമനുസരിച്ചു ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകളും വില്‍പനയ്‌ക്കെത്തുന്നുണ്ടെന്നു വ്യാപാരികളും സൂചിപ്പിക്കുന്നു.

328 രൂപയായിരുന്നു പിപിഇ കിറ്റിന്റെ ഏറ്റവും കുറഞ്ഞ പഴയ വില. 26 രൂപ മാസ്‌കിനും. അതാണു 175, 15 എന്ന നിലയിലേക്കു സര്‍ക്കാര്‍ വില നിശ്ചയിച്ചു താഴ്ത്തിയത്. കേരളത്തില്‍ പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് എന്നിവയുടെ ഔദ്യോഗിക നിര്‍മാതാക്കള്‍ വിരലിലെണ്ണാവുന്നതയുള്ളൂ. അവര്‍ക്കു തന്നെ നിശ്ചിത മാനദണ്ഡമനുസരിച്ചുള്ള മാസ്‌കോ പിപിഇ കിറ്റോ ഈ വിലയില്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിനു നിര്‍വാഹവുമില്ല. കാരണം ഇതിനായുള്ള അസംസ്‌കൃത വസ്തുക്കളുടെ ചെലവു തന്നെ നിശ്ചയിച്ച പുതിയ വിലയേക്കാള്‍ കൂടുതലാണെന്നതാണ് പ്രശ്‌നം.

ലോകത്തു മികച്ച എന്‍ 95 വിതരണക്കാരായ 3എം പോലുള്ള കമ്പനികള്‍ അവരുടെ ഗുണമേന്മയുള്ള മാസ്‌കുകളുടെ കേരളത്തിലെ വില്‍പന നിര്‍ത്തി. വില നിയന്ത്രണം വന്നതോടെ ഗുണനിലവാരത്തിന്റെ പേരിലായാലും വില്‍പനയ്ക്കു തടസമാകുന്ന സാഹചര്യം ഒഴിവാക്കാനാണ് വിതരണം നിര്‍ത്തിയത്.

ഗുണനിലവാരത്തിന്റെ പേരിലല്ല പുതിയ വില നിര്‍ണയിച്ചതെന്നു വ്യാപാരികളിലും വിതരണക്കാരിലും പരക്കേ ആക്ഷേപമുണ്ട്. കൂടാതെ കടകളില്‍ സ്റ്റോക്കുള്ള പിപിഇ കിറ്റും മാസ്‌കും എങ്ങനെ ചെലവാക്കുമെന്ന കാര്യത്തിലും വ്യാപാരികള്‍ ആശങ്കയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.