സെമി പെലജിയാനിസത്തിനെതിരെ പോരാട്ടം നയിച്ച വിശുദ്ധ പ്രോസ്പര്‍

സെമി പെലജിയാനിസത്തിനെതിരെ പോരാട്ടം നയിച്ച  വിശുദ്ധ പ്രോസ്പര്‍

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 02

വിശുദ്ധ അഗസ്തിനോസിന്റെ ശിഷ്യനായിരുന്നു പ്രോസ്പര്‍. എ.ഡി 390 ല്‍ ഫ്രാന്‍സിലെ അക്വിറ്റൈനിലാണ് പ്രോസ്പര്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം അക്വിറ്റൈന്‍ വിട്ട് പ്രോവെന്‍സിലേക്ക് പോവുകയും അവിടെ മാഴ്‌സെയില്ലെസില്‍ താമസമാക്കുകയും ചെയ്തു.

തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ദൈവശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് വിശുദ്ധന്‍ വിനിയോഗിച്ചത്. 428 ല്‍ പ്രോസ്പര്‍ വിശുദ്ധ അഗസ്തീനോസിന് ഒരു കത്തെഴുതുകയും അതിന്റെ പ്രതികരണമായി അഗസ്തീനോസ് 'അക്ഷീണ പരിശ്രമം', 'ദൈവഹിതം' എന്നിവയെ ആസ്പദമാക്കി ലഘു പ്രബന്ധങ്ങള്‍ എഴുതുകയുമുണ്ടായി.

ഇതിനിടെ വിശുദ്ധ പ്രോസ്പര്‍ വിശുദ്ധ ജോണ്‍ കാസിയന്റെ മോക്ഷത്തെ കുറിച്ചുള്ള സെമി പെലജിയാനിസം എന്ന സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ത്തു. വിശ്വാസത്തിന്റെയും സല്‍പ്രവര്‍ത്തികളുടെയും ആരംഭത്തിന് വരപ്രസാദം വേണ്ടെന്നാണ് സെമി പെലാജിയന്‍ സിദ്ധാന്തക്കാര്‍ വാദിച്ചത്. ഇതിനെതിരെ 'വരപ്രസാദവും സ്വതന്ത്ര മനസും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രോസ്പര്‍ ഒരു ഗ്രന്ഥമെഴുതുകയും ചെയ്തു.

431 ല്‍ അദ്ദേഹം സുഹൃത്തായ ഹിലാരിയുമൊന്നിച്ച് റോമില്‍ പോയി വിശുദ്ധ സെലസ്റ്റിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ കണ്ട് വരപ്രസാദത്തെ പറ്റിയുള്ള തര്‍ക്കങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ഇതേ തുടര്‍ന്ന് മാര്‍പ്പാപ്പ ഗോളിലെ മെത്രാന്‍മാര്‍ക്ക് പ്രോസ്പറിന്റെ കൈവശം ഒരു തിരുവെഴുത്ത് കൊടുത്തയച്ചു. പ്രസ്തുത തിരുവെഴുത്തില്‍ മാര്‍പ്പാപ്പ വിശുദ്ധ അഗസ്തിനോസിനെ പ്രശംസിക്കുകയും മെത്രാന്‍മാരോട് പ്രസാദ വരങ്ങളെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചുകൊണ്ടിരിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.

ഗോളിലേക്ക് മടങ്ങിയ ശേഷവും പ്രോസ്പര്‍ 'വരപ്രസാദവും സ്വതന്ത്ര മനസും' എന്ന വിഷയം തുടര്‍ന്നും പഠിക്കുകയും സെമി പെലാജിയന്‍ വാദമുഖങ്ങളെ എതിര്‍ക്കുകയും ചെയ്തു പോന്നു. അറുപത്തഞ്ചാം വയസില്‍ പ്രോസ്പര്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. വിശുദ്ധ പ്രോസ്പര്‍ മഹാനായ വിശുദ്ധ ലിയോ പാപ്പായുടെ സെക്രട്ടറിയായിരുന്നുവെന്നും പറയപ്പെടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ലൂസിയൂസ്, അബ്‌സളോന്‍

2. ജോവിനൂസും ബസീലെയൂസും

3. യോര്‍ക്ക് ആര്‍ച്ച് ബിഷപ്പായ ചാഡ്

4. ആര്‍ച്ച് ബിഷപ്പ് ചാഡിന്റെ സഹോദരന്‍ സിനിബില്‍ഡ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.