ലക്ഷദ്വീപ് തീരത്തെ ഹെറോയ്ന്‍ വേട്ട: കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും; കന്യാകുമാരിയില്‍ വ്യാപക റെയ്ഡ്

ലക്ഷദ്വീപ് തീരത്തെ ഹെറോയ്ന്‍ വേട്ട: കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും; കന്യാകുമാരിയില്‍ വ്യാപക റെയ്ഡ്

കൊച്ചി: പുറംകടലില്‍ ലക്ഷദ്വീപ് തീരത്തിനടുത്ത് 1526 കോടി രൂപയുടെ ഹെറോയ്ന്‍ പിടികൂടിയ കേസിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും. പാകിസ്ഥാനില്‍ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്ന സൂചന ലഭിച്ചതോടെ ആയുധക്കടത്തും സംശയിക്കുന്നു.

ഇതിനിടെ മറ്റ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ കന്യാകുമാരി, നാഗര്‍കോവില്‍ മേഖലകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) വ്യാപകമായ റെയ്ഡ് നടത്തുകയാണ്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളായ റോയും എന്‍.ഐ.എ.യും വിവരങ്ങള്‍ തേടിയിട്ടുണ്ട്.

വ്യാഴാഴ്ച അര്‍ധ രാത്രിയാണ് ഡി.ആര്‍.ഐയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രണ്ട് ബോട്ടുകളില്‍നിന്നായി 218 കിലോ ഹെറോയ്ന്‍ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന നാലുമലയാളികളടക്കം 20 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കോസ്റ്റ് ഗാര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇന്നലെ മണിക്കൂറുകളോളം ഇവരെ ചോദ്യംചെയ്തു.

രഹസ്യ വിവരത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള രണ്ട് ബോട്ടുകളാണ് പിടികൂടിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹെറോയിന്‍ പാകിസ്ഥാനില്‍ നിന്ന് പുറംകടലില്‍ എത്തിച്ചാണ് ബോട്ടുകളിലേക്കു മാറ്റിയതെന്നാണ് സംശയിക്കുന്നത്. കന്യാകുമാരിയായിരുന്നു ബോട്ടുകളുടെ ലക്ഷ്യമെന്നാണ് ചോദ്യം ചെയ്യലില്‍ നിന്നു വ്യക്തമായത്.

മീന്‍പിടിത്ത ബോട്ടുകളില്‍ നിന്നാണ് ഹെറോയിന്‍ പായ്ക്കറ്റുകള്‍ ചാക്കില്‍ നിറച്ച് അറയില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഓരോ പായ്ക്കറ്റിലും ഓരോ കിലോ ഹെറോയിന്‍ ഉണ്ടായിരുന്നു. പുറംകടലില്‍ കപ്പലിലെത്തുന്ന ഹെറോയിന്‍ മീന്‍പിടിത്ത ബോട്ടിലേക്കു മാറ്റി തീരത്തെത്തിക്കാറുണ്ടെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.