ന്യൂഡല്‍ഹി: രാജ്യത്ത് മങ്കി പോക്സ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര ഉന്നതതല യോഗം വിളിച്ചു. ഉച്ച കഴിഞ്ഞ് മൂന്നിനാണ് യോഗം. കേരളത്തിന് പുറമേ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും മങ്കി പോക്സ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്.
ഡല്‍ഹിയില്‍ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാണുന്നത്. കേരളത്തില്‍ രോഗബാധയുണ്ടായ സാഹചര്യത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ രാജ്യത്താകെ കര്‍ശമായി നടപ്പാക്കിയേക്കും. രോഗബാധ കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കും. കേരളത്തില്‍ മൂന്നുപേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്.
മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഡബ്ല്യു.എച്ച്.ഒയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇതുവരെയായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ്. 70 ശതമാനം രോഗികളും യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരാണ്. മങ്കിപോക്‌സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26