സ്‌ഫോടന കേസ്: മദനിക്കെതിരെ പുതിയ തെളിവുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍; അന്തിമ വാദം കേള്‍ക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ

സ്‌ഫോടന കേസ്: മദനിക്കെതിരെ പുതിയ തെളിവുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍; അന്തിമ വാദം കേള്‍ക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബെംഗളൂരു സ്‌ഫോടന കേസില്‍ പുതിയ തെളിവുകള്‍ ഉണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. മദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ ഉണ്ടെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഫോണ്‍ കോളിന്റെ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച സുപ്രീംകോടതി വിചാരണ കോടതി അന്തിമ വാദം കേള്‍ക്കുന്നത് സ്റ്റേ ചെയ്തു. അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു. പുതിയ തെളിവുകള്‍ പരിഗണിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പുതിയ തെളിവുകള്‍ പരിഗണിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം കര്‍ണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് അനുവദിക്കാനാകില്ല എന്നാണ് മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ സുപ്രീം കോടതിയിലെടുത്ത നിലപാട്. തെളിവുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറ്റപത്രം പരിഗണിക്കുന്ന ഘട്ടത്തില്‍ ഹാജരാക്കേണ്ടതായിരുന്നു എന്നും മദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

വിചാരണ അനന്തമായി നീളുന്ന സാഹചര്യം ഇതുണ്ടാക്കുമെന്നും അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് ഈ തെളിവകുള്‍ പരിഗണിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.