കളമശേരി ബസ് കത്തിച്ച കേസില്‍ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം കഠിന തടവ്

കളമശേരി ബസ് കത്തിച്ച കേസില്‍ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം കഠിന തടവ്

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ മുഖ്യപ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം കഠിന തടവ്. മറ്റൊരു പ്രതിയായ താജുദ്ദീന് ആറു വര്‍ഷം കഠിന തടവും ശിക്ഷ ലഭിച്ചു. ഇതു കൂടാതെ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും വിവിധ വകുപ്പുകളിലായി 39 വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കണം. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.

താജുദ്ദീന് വിവിധ വകുപ്പുകളിലായി 35 വര്‍ഷം തടവ് അനുഭവിക്കണം. കഠിന തടവ് കൂടാതെ മൂന്നു പ്രതികള്‍ക്കും പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട 1,75000 രൂപയും സാബിര്‍ 1,75000 രൂപയും താജുദ്ദീന്‍ 1,10000 രൂപയും പിഴയായി ഒടുക്കണം.

തടിയന്റവിട നസീര്‍, സാബിര്‍, താജുദ്ദീന്‍ എന്നിവരാണ് കേസിലെ കുറ്റക്കാര്‍. പ്രതികള്‍ കുറ്റം സമ്മതിച്ചതിനാല്‍ വിചാരണ പൂര്‍ത്തിയാക്കാതെയാണ് എന്‍ഐഎ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. റിമാന്‍ഡ് കാലാവധി ശിക്ഷാ കാലവധിയായി കണക്കാക്കുമെന്നതിനിലാണ് പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചതെന്നും സൂചനയുണ്ട്. കേസിലെ 11 പ്രതികളില്‍ ഒരാളെ നേരത്തെ വെറുതെ വിട്ടിരുന്നു.

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 2005 സെപ്തംബര്‍ 9ന് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോയ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസാണ് പ്രതികള്‍ കത്തിച്ചത്.

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബസ് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.