സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: യു എസില്‍ പരിപാടിക്കിടെ കുത്തേറ്റ വിഖ്യാത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ നില ഇപ്പോഴും തൃപ്തികരമല്ല. ആക്രമണത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വെന്റിലേറ്ററിലാണ് ഇപ്പോള്‍ തുടരുന്നത്.

റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെടാനുളള സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൈ ഞരമ്പുള്‍ക്കും കരളിനും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു.

സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലമായുള്ള പോരാട്ടങ്ങളുടെ ഒടുവിലത്തെ സംഭവമാണ് അക്രമത്തില്‍ എത്തി നില്‍ക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സര്‍ അഹ്മദ് സല്‍മാന്‍ റുഷ്ദി. മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍, സാത്താനിക് വേര്‍സസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദി ലോക പ്രശസ്തനാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിര്‍ണായക ഘട്ടങ്ങളിലൂടെയും അതിജീവിക്കുന്ന വ്യക്തിയുടെ ജീവിതവുമായിരുന്നു നോവലിന്റെ ഇതിവൃത്തം.

1988ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ മുന്‍നിര്‍ത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം ദ സാത്താനിക് വേഴ്സസ് നിരവധി വിവാദങ്ങൾക്ക്  വഴിവെച്ചിരുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തി. 1989 ഫെബ്രുവരി 14ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയ റുഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്നു മില്യണ്‍ ഡോളര്‍ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികള്‍.

പിന്നീട് സ്വയരക്ഷയ്ക്കായി അദ്ദേഹം പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ശേഷം 2004ല്‍ ഇറാന്‍ ഫത്വ പിന്‍വലിച്ചതോടെയാണ് പൊതുവേദികളില്‍ സജീവമായത്. വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായത്.

വേദിയിലേക്ക് കയറി വന്ന അക്രമി സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് ഗുരുതരമാണെന്നാണ് വിവരം. അക്രമിയെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.