ഡെന്‍സിയുടെ മരണം കൊലപാതകം: മൃതദേഹം നാളെ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തും

ഡെന്‍സിയുടെ മരണം കൊലപാതകം: മൃതദേഹം നാളെ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തും

തൃശൂർ: അബുദാബി ഇരട്ടക്കൊലപാതകത്തിലാണ് മരണപ്പെട്ടതെന്ന വെളിപ്പെടുത്തലിനേത്തുടര്‍ന്ന് ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം നാളെ പുറത്തെടുക്കും. ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളിയിലെ കല്ലറ തുറന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. 

മരിച്ച് രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡെന്‍സിയുടെ മൃതദേഹം പുറത്തെടുക്കുന്നത്. വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതിയ ഡെന്‍സിയുടെ (38) മരണം കൊലപാതകമായിരുന്നെന്ന വെളിപ്പെടുത്തല്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതികള്‍ നല്‍കിയ മൊഴിയാണ് ഞെട്ടിക്കുന്ന വഴിത്തിരിവായിരിക്കുന്നത്.

അബുദാബിയിൽ ജോലി ചെയ്തുവരവെയാണ് ഡെൻസിയുടെ മരണം. ആദ്യം വാഹനാപകടത്തിൽ മരിച്ചു എന്നായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും അറിയിച്ചു. നാട്ടിലെത്തിച്ച യുവതിയുടെ മൃതദേഹം സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിക്കുകയും ചെയ്തു. 2019 ഡിസംബറിലാണ് ഡെൻസി ജോലി തേടി അബുദാബിയിലേക്ക് പോയത്. ഷാബാ ഷെരീഫ് കൊലപാതകക്കേസിലെ പ്രതി ഷൈബിൻ അഷ്റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ കമ്പനിയിലാണ് യുവതിക്ക് ജോലി ലഭിച്ചത്. 

2020 മാർച്ച് അഞ്ചിന് ഡെൻസിയേയും ഹാരിസിനേയും അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനം. ദുരൂഹതയെ തുടർന്ന് ഒരാഴ്ച് മുമ്പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

ഡെൻസി ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജരാണെന്നു പറഞ്ഞ് അൻവർ എന്നയാള് ഇവരുടേത് കൊലപാതകമാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ഷൈബിൻ അഷ്റഫ് ആണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെന്ന് ഷാബാ ഷെരീഫ് കൊലപാതകക്കേസിലെ കൂട്ടുപ്രതികൾ മൊഴി നൽകിയതോടെയാണ് ഡെൻസിയുടെ മരണത്തിൽ വഴിത്തിരിവായത്. 

നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാൻ, കുത്രാടൻ അജ്മൽ, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. തുടർന്ന് ഷാബാ ഷെരീഫ് കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ.എബ്രഹാം നൽകിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്മോർട്ടത്തിന് അനുമതി ലഭിച്ചത്.

ഹാരിസിനെ കൊലപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ ഷൈബിൻ അഷ്റഫ് ഹാരിസിന്റെ ഫ്ലാറ്റിനു മുകളിലായി ബന്ധുവിന്റെ പേരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു. പിന്നീട് കൂട്ടാളികളെ അവിടെ എത്തിച്ചു. ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ പാക്കിസ്ഥാൻ സ്വദേശിയെ പ്രതിയായ ഷെഫീഖ് തന്ത്രപൂർവം ഭക്ഷണം കഴിക്കാൻ മാളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ സമയത്ത് മറ്റ് പ്രതികൾ സിസിടിവി ക്യാമറ ഇല്ലാത്ത ഭാ​ഗത്ത് കൂടി ഹാരിസിന്റെ ഫ്ലാറ്റിനടുത്തെത്തി. ഹാരിസ് വാതിൽ തുറന്നതും പ്രതികൾ അകത്തേക്ക് ഇടിച്ചുകയറി. ഡെൻസിയും ഹാരിസിന്റെ ഫ്ലാറ്റിലുണ്ടായിരുന്നു.

കൊലപാതകത്തിന് പ്രതികൾക്ക് ഷൈബിൻ നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു. തങ്ങൾക്കെതിരെയുളള തെളിവ് നശിപ്പിക്കാനും അന്വേഷണം വഴിതെറ്റിപ്പിക്കാനുമുളള ആസൂത്രിത നീക്കങ്ങളും ഷൈബിൻ പ്രതികൾക്ക് പറഞ്ഞു കൊടുത്തു. ഹാരിസിന്റെ കൈവിരലടയാളം ഡെൻസിയുടെ കവിളിലും കഴുത്തിലും പതിയാൻ വേണ്ടി ഡെൻസിയുടെ കവിളിൽ ഹാരിസിനെ കൊണ്ട് അടിപ്പിച്ചു. കഴുത്ത് പിടിച്ച് ഞെരിപ്പിക്കുകയും ചെയ്തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ മദ്യം കുടിപ്പിക്കുകയും ആപ്പിൾ കടിപ്പിക്കുകയും ചെയ്തു. തുടർന്ന് കൈഞരമ്പു മുറിച്ച് ഹാരിസിനെ ബാത്ത് ടബിൽ തളളുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.