മരിയസദന്റെ പുതിയ കാരുണ്യ സ്പര്‍ശം; 'ഹോസ്പിസ്' മന്ത്രി വി.എന്‍ വാസവന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

മരിയസദന്റെ പുതിയ കാരുണ്യ സ്പര്‍ശം; 'ഹോസ്പിസ്' മന്ത്രി വി.എന്‍ വാസവന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: പാലാ മരിയസദനില്‍ സ്‌നേഹത്തിന്റെ മറ്റൊരു മന്ദിരം കൂടി തുറക്കുന്നു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ മൂന്ന്) വൈകിട്ട് 3.30ന് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. പുതിയ മന്ദിരം ലോഡ്‌സ് ഹോസ്പിസ് എന്നാണ് അറിയപ്പെടുക.

വൈകിട്ട് നാലിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്‌നേഹമന്ദിരത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കും.

മന്ത്രി റോഷി അഗസ്റ്റിന്‍, എം.പി. മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എ. മാണി സി.കാപ്പന്‍,  മാര്‍ ജോസഫ് ശ്രാമ്പിക്കല്‍, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, പ്രതിപക്ഷ നേതാവ് പ്രൊഫസര്‍ സതീശ് ചൊള്ളാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രധാനമായും കിടത്തി ചികിത്സയ്ക്കാണ് ഈ മന്ദിരം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. മന്ദിരത്തിന്റെ പണി സൗജന്യമായി നിര്‍വ്വഹിക്കുന്നത് കോണ്‍ട്രാക്ടറായ രാജി മാത്യു പാംബ്ലാനിയാണ്. ആറു വര്‍ഷം മുന്‍പ് അന്തരിച്ച അച്ഛന്‍.പി.എസ് മാത്യുവിന്റെയും പതിനാറ് വര്‍ഷം മുമ്പ് അന്തരിച്ച അമ്മ അച്ചാമ്മ മാത്യുവിന്റെയും ഓര്‍മ്മയ്ക്കായാണ് രാജി ഈ മന്ദിരം സമര്‍പ്പിക്കുന്നത്.

പാലാ തൊടുപുഴ റൂട്ടില്‍ കാനാട്ടുപാറയില്‍ നിന്ന് മരിയസദനിലേയ്ക്കുള്ള കയറ്റം കയറുമ്പോള്‍ വലതു വശത്ത് മരിയസദന്റെ പൂമുഖം അ ലങ്കരിക്കുക ഇനി പി.എസ്.മാത്യു അച്ചാമ്മ മാത്യു സ്മാരക കാരുണ്യ കേന്ദ്രമായിരിക്കും.

6000 ചതുരശ്ര അടിയിലാണ് കേന്ദ്രം പണിതുയര്‍ത്തുന്നതെന്ന് രാജി മാത്യു പറഞ്ഞു. താഴത്തെ നില പാര്‍ക്കിങിനാണ്. രണ്ടാം നിലയില്‍ രോഗികളുടെ കണ്‍സള്‍ട്ടേഷനും ഫാര്‍മസിയും പ്രവര്‍ത്തിക്കും. കിടത്തി ചികിത്സ മൂന്നാം നിലയിലുമാണ്. ഇരുപതോളം ബെഡുകള്‍ ഇടാനുള്ള സൗകര്യമുണ്ട്.

അറുപത് ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ ചെലവ്. പ്രശസ്തി ആഗ്രഹിച്ചല്ല ഇത് ചെയ്യുന്നതെന്നും അതുകൊണ്ടു തന്നെ ഈ വിവരം പുറത്തു പോകരുതെന്നും മരിയസദന്‍ ഡയറക്ടര്‍ സന്തോഷ് ജോസഫിനോട് സ്‌നേഹത്തോടെ രാജി പറയുകയുണ്ടായി. എന്നാല്‍ ആ കുടുംബത്തിന്റെ കാരുണ്യ സ്പര്‍ശം സമൂഹം തിരിച്ചറിയണമെന്ന് ഉള്ളതുകൊണ്ടാണ് ഈ വിവരം പങ്കുവച്ചതെന്ന് അദ്ദേഹം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.