മസ്‌കറ്റ്: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വ്യാപാര കരാറില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് ആവശ്യമായ വഴികള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളാണ് വ്യാഴാഴ്ച നടന്നത്.
പുതിയ കരാര്‍ വിപണി പ്രവേശനം മെച്ചപ്പെടുത്താനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടമായ ബുധനാഴ്ചയാണ് മോഡി ഒമാനിലെത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഒമാന്‍ സന്ദര്‍ശിച്ചത്. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രി മോഡിയെ സുല്‍ത്താന്‍ ഹൈത്തം മസ്‌കറ്റിലെ അല്‍ബറക്ക പാലസില്‍ സ്വീകരിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 വര്‍ഷത്തെ പൂര്‍ത്തീകരണം ഉഭയകക്ഷി പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലായാണ് ഇരു നേതാക്കളും കണക്കാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്‌വാള്‍ പറഞ്ഞു.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള വഴികളാണ് ചര്‍ച്ച ചെയ്തത്. പ്രതിരോധം, സുരക്ഷ, വ്യാപാരവും നിക്ഷേപവും, ഊര്‍ജ്ജം, കൃഷി, സാങ്കേതിക വിദ്യ, പുതിയതും ഉയര്‍ന്ന് വരുന്നതുമായ മറ്റ് മേഖലകള്‍, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിശാലമായ വിഷയങ്ങളിലും ഇരു നേതാക്കളും അഭിപ്രായങ്ങള്‍ പങ്കുവച്ചു. പ്രാദേശികവും ആഗോളവുമായി താല്‍പ്പര്യമുള്ള വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തുവെന്ന് ജയ്സ്‌വാള്‍ പറഞ്ഞു.
സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) ഒപ്പുവെച്ചതിനെ ഉഭയകക്ഷി ബന്ധങ്ങളിലെ ഒരു നാഴികക്കല്ലായാണ് ഇരു നേതാക്കളും വിശേഷിപ്പിച്ചത്. ഈ കരാര്‍ ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും ജയ്സ്‌വാള്‍ അഭിപ്രായപ്പെട്ടു. വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഒമാന്റെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി കൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫും ചേര്‍ന്നാണ് കരാര്‍ ഒപ്പുവച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.