ഇലന്തൂര്‍ ഇരട്ട നരബലി: മൃതദേഹ ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചത് വില്‍ക്കാന്‍; ഭഗവല്‍ സിംഗിനെ ബ്ലാക് മെയില്‍ ചെയ്യാനും ഷാഫി പദ്ധതിയിട്ടു

ഇലന്തൂര്‍ ഇരട്ട നരബലി: മൃതദേഹ ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചത് വില്‍ക്കാന്‍; ഭഗവല്‍ സിംഗിനെ ബ്ലാക് മെയില്‍ ചെയ്യാനും ഷാഫി പദ്ധതിയിട്ടു

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണ സംഘം. ഇരട്ടകൊലകള്‍ക്ക് ശേഷം മാംസം വില്‍ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് ലൈലയേയും ഭഗവല്‍ സിങിനെയും ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

വില്‍ക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഇവര്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. കൊലയ്ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കാതെ വെട്ടി കഷണങ്ങള്‍ ആക്കിയത് എന്തിനെന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു. ഇക്കാര്യം ആരാഞ്ഞപ്പോഴാണ് പ്രതികള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

മനുഷ്യ മാംസം വാങ്ങുകയും കഴിക്കുകയും ചെയ്യുന്ന വലിയൊരു സംഘം ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്ക് മാംസം വിറ്റാല്‍ 20 ലക്ഷം രൂപവരെ ലഭിക്കുമെന്നും ഷാഫി ഭഗവല്‍ സിങിനോടും ഭാര്യയോടും പറഞ്ഞു. ഈ പണം കൊണ്ട് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും ഷാഫി വിശ്വസിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്.

പിറ്റേദിവസം മൃതദേഹം വാങ്ങാന്‍ വരുമെന്ന് ആയിരുന്നു ഷാഫി പറഞ്ഞത്. എന്നാല്‍ ആരും വന്നില്ല. ഇക്കാര്യം ആരാഞ്ഞപ്പോള്‍ റോസിലിനെ കൊലപ്പെടുത്തിയ സമയവും രീതിയും ശരിയായില്ലെന്നും അതിനാല്‍ മാംസം വാങ്ങാന്‍ ആരും വരില്ലെന്നുമായിരുന്നു പറഞ്ഞത്. ഇതേ തുടര്‍ന്നാണ് രണ്ടാമത്തെ കൊലയ്ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.

അതേസമയം ഇരുകൊലപാതകങ്ങളുടെയും പേരില്‍ ലൈലയെയും ഭഗവല്‍ സിങിനെയും ഭീഷണിപ്പെടുത്താനായിരുന്നു ഷാഫിയുടെ പദ്ധതി. സാമ്പത്തിക അഭിവൃദ്ധി നേടിത്തരാമെന്ന് പറഞ്ഞ് പല തവണയായി ആറ് ലക്ഷത്തോളം രൂപ ഭഗവല്‍ സിങില്‍ നിന്നും ഷാഫി കൈപ്പറ്റിയിരുന്നു. ഇത് ഭവഗല്‍ സിങ് തിരിച്ച് ചോദിച്ചിരുന്നു. ഇതോടെ പണം തിരികെ നല്‍കാതിരിക്കാനുള്ള പദ്ധതികളെക്കുറിച്ച് ഷാഫി ചിന്തിച്ചു തുടങ്ങി.

രണ്ടാമത്തെ നരബലി കൂടി നടത്തി ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം തിരികെ നല്‍കാതിരിക്കാമെന്നായിരുന്നു ഷാഫിയുടെ ചിന്ത. തനിക്ക് കൊലപാതകം ചെയ്യുന്നത് ഒരു ഹരമായിരുന്നുവെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. ശരീരത്തില്‍ വരഞ്ഞ് മുറിവുണ്ടാക്കുമ്പോഴും കൊല്ലുമ്പോഴും വെട്ടി നുറുക്കുമ്പോഴുമെല്ലാം ഹരമായിരുന്നുവെന്നാണ് ഷാഫിയുടെ മൊഴിയില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.