യുവതിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ ടീഷര്‍ട്ടും മദ്യക്കുപ്പികളും കണ്ടെത്തി; വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസെടുത്തു

യുവതിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ ടീഷര്‍ട്ടും മദ്യക്കുപ്പികളും കണ്ടെത്തി; വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസെടുത്തു

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗക്കേസിന് പുറമേ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകള്‍ ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ മൊഴി. വസ്ത്രം വലിച്ചുകീറി അപമാനിച്ചുവെന്നും യുവതി മൊഴി നല്‍കി.

എംഎല്‍എയ്‌ക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. എംഎല്‍എയുടെ പെരുമ്പാവൂരുള്ള വീട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. വീട്ടില്‍ വച്ചും എല്‍ദോസ് പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ഗസ്റ്റ് ഹൗസ്, യുവതി താമസിക്കുന്ന സ്ഥലം, വിഴിഞ്ഞത്തെ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എംഎല്‍എയുടെ വസ്ത്രവും മദ്യക്കുപ്പിയുമുള്‍പ്പെടെയുളള തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. പീഡനത്തിനിരയാക്കിയ ദിവസം എംഎല്‍എ ധരിച്ചിരുന്ന ടീഷര്‍ട്ടാണിതെന്ന് യുവതി വ്യക്തമാക്കിതോടെ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറാന്‍ വസ്ത്രം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. യുവതിയുടെ വീട്ടില്‍ എംഎല്‍എ തങ്ങിയ മുറിയില്‍ നിന്ന് മുന്തിയ ഇനം വിദേശ മദ്യത്തിന്റെ കുപ്പിയും കണ്ടെത്തി.

എല്‍ദോസ് ഭീഷണി മെസെജുകള്‍ അയക്കുകയാണെന്നും പരാതി ആദ്യം അന്വേഷിച്ച കോവളം എസ്എച്ച്ഒ പണം വാങ്ങി പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും കാണിച്ച് രണ്ട് പുതിയ പരാതികള്‍ യുവതി കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ രണ്ട് പരാതികളും ബലാത്സംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന എല്‍ദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.