പുതു തലമുറ ഡ്രോണുകളടക്കം അത്യാധുനിക യുദ്ധോപകരണങ്ങള്‍ ഇന്ത്യന്‍ സേനയിലേക്ക്; ചൈനയെയും പാകിസ്ഥാനെയും നിലയ്ക്ക് നിര്‍ത്തും

പുതു തലമുറ ഡ്രോണുകളടക്കം അത്യാധുനിക യുദ്ധോപകരണങ്ങള്‍ ഇന്ത്യന്‍ സേനയിലേക്ക്; ചൈനയെയും പാകിസ്ഥാനെയും നിലയ്ക്ക് നിര്‍ത്തും

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ സേനയിലേക്ക് എത്തുന്നത് അത്യാധുനിക സാങ്കേതിക വിദ്യകളുള്ള യുദ്ധോപകരണങ്ങള്‍.

ലക്ഷ്യം കണ്ടെത്തല്‍, തിരിച്ചറിയല്‍, ശത്രുക്കളുടെയും അവരുടെ വാഹന വ്യൂഹങ്ങളുടെയും ചലനം നിരീക്ഷിക്കല്‍ എന്നിവ സാധ്യമാക്കുന്നതിനൊപ്പം ഹൈ റെസല്യൂഷന്‍ ചിത്രങ്ങളും ലഭ്യമാക്കുന്ന ഏറ്റവും പുതു തലമുറ ഡ്രോണുകളാണ് ഇവയില്‍ പ്രധാനം. കൂടാതെ 1000 നിരീക്ഷണ കോപ്റ്ററുകളും ഭാരം കുറഞ്ഞ ടാങ്കുകളും സൈന്യം വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചൈനയും പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കൂടുതലും ചെങ്കുത്തായ മലനിരകളായതിനാല്‍ പുതിയ ഡ്രോണുകള്‍ സേനയ്ക്ക് കൂടുതല്‍ കരുത്തു പകരും. കരാന്‍ ഒപ്പിട്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം മുന്നോട്ടു വയ്ക്കുന്ന പ്രധാന വ്യവസ്ഥ. അടിയന്തര സംഭരണത്തിനുള്ള ഫാസ്റ്റ് ട്രാക്ക് നടപടിക്ക് കീഴില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നവയാണ് വാങ്ങുന്നത്.

വന്‍ ആക്രമണ ശേഷിയുള്ള പ്രെഡേറ്റര്‍ ബി ഡ്രോണുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഉയര്‍ന്ന് പറന്ന് നിരീക്ഷിക്കുന്നതിനൊപ്പം ആക്രമിക്കാനും ഇത്തരം ഡ്രോണുകള്‍ക്ക് കഴിവുണ്ട്. ഇറാക്ക്, അഫ്ഗാന്‍, സിറിയന്‍ യുദ്ധങ്ങളില്‍ അമേരിക്ക വ്യോമാക്രമണത്തിന് പ്രെഡേറ്റര്‍ ബി ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്. ശത്രുവിന്റെ ചെറുനീക്കങ്ങള്‍ പോലും മനസിലാക്കാന്‍ ഇവയ്ക്ക് കഴിയും.

ചൈനയുടെ പക്കല്‍ നിരീക്ഷണത്തിനും ആക്രമണത്തിനും ശേഷിയുള്ള വിങ് ലൂക്ക് -2 ഡ്രോണുകള്‍ ഇപ്പോഴുണ്ട്. ഇതില്‍ നാലെണ്ണം ചൈന പാകിസ്ഥാന് നല്‍കാന്‍ തയ്യാറെടുക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രെഡേറ്റര്‍-ബി ഡ്രോണുകള്‍ വാങ്ങാന്‍ അടിയന്തര പ്രാധാന്യത്തോടെ പ്രതിരോധ മന്ത്രാലയം തീരുമാനമെടുത്തത്.

നിലവില്‍ അതിര്‍ത്തിയില്‍ ചൈനയുടെയോ, പാകിസ്ഥാന്റെയോ ഏതു തരത്തിലുള്ള നീക്കവും പ്രതിരോധിക്കാന്‍ തക്ക കരുത്ത് ഇന്ത്യന്‍ സൈന്യത്തിനുണ്ട്. പിനാക റോക്കറ്റ് സംവിധാനങ്ങള്‍, ധനുഷ് ഗണ്‍ സിസ്റ്റം, കെ 9 വജ്ര, അള്‍ട്രാ ലൈറ്റ് ഹോവിറ്റ്സര്‍ എന്നീ അത്യാധുനിക സംവിധാനങ്ങളും അടുത്ത കാലത്ത് സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.