യുവജനങ്ങള്‍ക്ക് രാജ്യത്തോടുള്ള പ്രതിബദ്ധത കുറയുന്നത് കുടിയേറ്റങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നു: റവ. ഡോ. ടോം ഓലിക്കരോട്ട്

യുവജനങ്ങള്‍ക്ക് രാജ്യത്തോടുള്ള പ്രതിബദ്ധത കുറയുന്നത് കുടിയേറ്റങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നു: റവ. ഡോ. ടോം ഓലിക്കരോട്ട്

കൊച്ചി: യുവാക്കള്‍ക്ക് സ്വന്തം രാജ്യത്തോടുള്ള പ്രതിബദ്ധത കുറയുന്നത് ഇപ്പോഴത്തെ അമിതമായ കുടിയേറ്റത്തിനു കാരണമാകുന്നതായി തലശ്ശേരി അതിരൂപതാ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ടോം ഓലിക്കരോട്ട്. 'നമ്മുടെ യുവത്വം കൂട്ട പലായനത്തിന് നിര്‍ബന്ധിതരാകുന്നുവോ ? എന്ന വിഷയത്തില്‍ സിന്യൂസ് ലൈവ് സംഘടിപ്പിച്ച സൗഹൃദ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിന്യൂസ് ലൈവിന്റെ എഡിറ്റോറിയല്‍ അഡ്വൈസർ പ്രകാശ് ജോസഫ് മോഡറേറ്ററായി.

ചെറുപ്പക്കാര്‍ക്കാരുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റമാണ് കുടിയേറ്റങ്ങള്‍ വര്‍ധിക്കാന്‍ കാരണം. കൂടുതല്‍ സുഖകരമായ ജീവിതം കൊതിച്ചാണ് പലരും പുറത്തേക്കു പോകുന്നത്. തങ്ങളുടെ യൗവനത്തിന്റെ സര്‍ഗശേഷി രാഷ്ട്ര നിര്‍മിതിക്കു വേണ്ടി ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്തം യുവാക്കള്‍ക്കുണ്ട്. എന്നാല്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ വിദേശത്തേക്കു കുടിയേറാനാണ് ചെറുപ്പക്കാര്‍ ശ്രമിക്കുന്നത്. സംവിധാനങ്ങളെ പഴി പറഞ്ഞ് നിഷ്‌ക്രിയരായി ഇരിക്കാതെ പ്രതിസന്ധികളെ ധൈര്യപൂര്‍വം നേരിട്ടവരാണ് സ്വന്തം നാട്ടില്‍ വിജയം കൊയ്തതെന്ന് റവ. ഡോ. ടോം ഓലിക്കരോട്ട് ഓര്‍മിപ്പിച്ചു.

പണ്ടു കാലങ്ങളില്‍ നടന്നിരുന്നതു പോലെ അതിജീവനത്തിനു വേണ്ടിയുള്ള കുടിയേറ്റങ്ങളല്ല 21-ാം നൂറ്റാണ്ടില്‍ നടക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കു വേണ്ടിയാണ് യുവതലമുറ വിദേശ രാജ്യങ്ങളിലേക്കു പോകുന്നത്. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമെന്ന് ഈ കുടിയേറ്റത്തെ വിശേഷിപ്പിക്കാനാവില്ല.

വിദ്യാഭ്യാസ മേഖലയില്‍ അടക്കം കത്തോലിക്ക സഭ സാധ്യതകളുടെ വലിയ വാതില്‍ തുറന്നിട്ടിട്ടുള്ളതായും അതു തിരിച്ചറിയാതെയാണ് സഭ എന്തു ചെയ്തു എന്നും വിമര്‍ശിക്കുന്നത്. അതേസമയം, ചെറുപ്പക്കാരെ നാട്ടില്‍ നിലനിര്‍ത്താനുള്ള ബാധ്യത സര്‍ക്കാരിനാണ്. എന്നാല്‍ സര്‍ക്കാരിന്റെ തികഞ്ഞ പക്ഷപാതപരവും നിരുത്തരവാദപരവുമായ സമീപനങ്ങള്‍ ചെറുപ്പക്കാരുടെ പലായനത്തിനു പ്രധാന കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആതുര മേഖലകളില്‍ രംഗങ്ങളില്‍ മെച്ചപ്പെട്ട വേതനം നല്‍കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടില്‍ അഭിപ്രായപ്പെട്ടു. അതിനായി സഭയും സമ്മര്‍ദം ചെലുത്തണം. അതിലൂടെ ചെറുപ്പക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശദമായ ചര്‍ച്ചയുടെ വീഡിയോ ചുവടെ ചേര്‍ക്കുന്നു:



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.