ന്യൂഡല്‍ഹി: ഉന്നതപഠനത്തിനായി യു.കെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാമത് ഇന്ത്യ. ഇതിനുമുമ്പ് ചൈനയായിരുന്നു മുന്നില്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 273 ശതമാനം വര്‍ധനവാണ് യു.കെയുടെ ഔദ്യോഗിക ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്‌ക്സ് റിപ്പോര്‍ട്ട് അനുസരിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയില്‍ ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതും ഇന്ത്യക്കാര്‍ക്കാണ് എന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 56,044 വര്‍ക്ക് വിസകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യക്കാര്‍ക്കായി അനുവദിച്ചത്. ആരോഗ്യ മേഖലയില്‍ അനുവദിക്കപ്പെട്ടവര്‍ക്ക് വിസകളില്‍ 36 ശതമാനവും ഇന്ത്യക്കാര്‍ക്കാണ്.
2019 -ല്‍ 34,261 ഇന്ത്യക്കാര്‍ക്കാണ് പഠന വിസ അനുവദിച്ചതെങ്കില്‍ 2022 -ല്‍ സെപ്റ്റംബര്‍ വരെ മാത്രം 1,27,731 വിസകളാണ് അനുവദിച്ചത്. 1,16,476 ചൈനീസ് വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം സ്റ്റഡി വിസ അനുവദിക്കപ്പെട്ടത്. 2019 -ല്‍ 1,19,231 വിസകളും അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് റൂട്ട് വിസയിലും ഇന്ത്യക്കാര്‍ക്കാണ് ആധിപത്യം. ഈ വിഭാഗത്തില്‍ 41 ശതമാനം പേരും ഇന്ത്യക്കാരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26