ഓഹരി നിക്ഷേപത്തിലൂടെ 200 കോടിയുടെ തട്ടിപ്പ്: മലയാളി ദമ്പതികള്‍ ഡല്‍ഹിയില്‍ പിടിയില്‍

ഓഹരി നിക്ഷേപത്തിലൂടെ 200 കോടിയുടെ തട്ടിപ്പ്: മലയാളി ദമ്പതികള്‍ ഡല്‍ഹിയില്‍ പിടിയില്‍

കൊച്ചി: ഓഹരി നിക്ഷേപത്തിലൂടെ 200 കോടി തട്ടിയ കേസിലെ പ്രധാനപ്രതികളായ മാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഉടമകള്‍ കാക്കനാട് മൂലേപ്പാടം റോഡില്‍ എബിന്‍ വര്‍ഗീസ് (40), ഭാര്യ ശ്രീരഞ്ജിനി എന്നിവര്‍ ഡല്‍ഹിയില്‍ പിടിയിലായി. കേസെടുത്തതിനെ തുടര്‍ന്ന് എബിന്‍ വര്‍ഗീസും കുടുംബവും റെസിഡന്റ് വിസയില്‍ ദുബായിലേക്ക് കടന്നിരുന്നു.

ദുബായില്‍ നിന്ന് കാഠ്മണ്ഡു വഴി ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നതിനാല്‍ ഇവരെ തടഞ്ഞുവച്ച് തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തൃക്കാക്കര സി.ഐ ആര്‍. ഷാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലും ഇന്നു തന്നെ ഉണ്ടാവും.

തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഫിന്‍കോര്‍പ്പ്, മാസ്റ്റേഴ്‌സ് ഫിന്‍ സെര്‍വ്, മാസ്റ്റേഴ്‌സ് ഫിന്‍ കെയര്‍, മാസ്റ്റേഴ്‌സ് ആര്‍.സി.സി തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയായിരുന്നു തട്ടിപ്പെന്നാണ് പൊലീസ് പറയുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് ഇടനിലക്കാരായി രണ്ടു ലക്ഷം മുതല്‍ മൂന്നു കോടി രൂപ വരെ നിക്ഷേപകരില്‍ നിന്ന് വാങ്ങുകയായിരുന്നു.

2014ല്‍ തുടങ്ങിയ സ്ഥാപനം ഈ വര്‍ഷം മാര്‍ച്ചുവരെ ഓഹരിയില്‍ റിട്ടേണുകള്‍ നല്‍കി. നവംബര്‍ അവസാനത്തോടെ നടത്തിപ്പുകാര്‍ മുങ്ങുകയായിരുന്നു. 30 കോടി തട്ടിയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നവംബര്‍ 29 ന് പ്രതികള്‍ രാജ്യം വിട്ടു. പിന്നാലെയാണ് 60 ഓളം പരാതിക്കാര്‍ രംഗത്തെത്തിയത്. അന്വേഷണത്തില്‍ 200 കോടി രൂപയുടെ തട്ടിപ്പാണ് പുറത്ത് വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.