ഇസ്രയേലിലെത്തിയ തീര്‍ഥാടക സംഘത്തില്‍ നിന്ന് ആറ് മലയാളികള്‍ മുങ്ങി; അഞ്ച് പേര്‍ സ്ത്രീകള്‍

ഇസ്രയേലിലെത്തിയ തീര്‍ഥാടക സംഘത്തില്‍ നിന്ന് ആറ് മലയാളികള്‍ മുങ്ങി; അഞ്ച് പേര്‍ സ്ത്രീകള്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഇസ്രയേല്‍ സന്ദര്‍ശനത്തിന് പോയ ആറ് പേരെ കാണാതായി. ഈ മാസം എട്ടിന് കേരളത്തില്‍നിന്നു തിരിച്ച 26 അംഗ സംഘത്തില്‍പ്പെട്ട അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെയാണ് കാണാതായിരിക്കുന്നത്.

സംഭവത്തില്‍ യാത്രയ്ക്കു നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള ഒരു പുരോഹിതനാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരിക്കുന്നത്.

പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ സംഘത്തില്‍ നിന്ന് അപ്രത്യക്ഷരായത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചിരുന്നത്.

2006 മുതല്‍ ഈ പുരോഹിതന്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ഥാടകയാത്രകള്‍ നടത്തിവരുന്നുണ്ട്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖേനെയാണ് യാത്ര സംഘടിപ്പിച്ചത്.

ഫെബ്രുവരി 11 നാണ് ഇസ്രയേലില്‍ പ്രവേശിച്ചത്. 14 ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍വെച്ച് മൂന്നു പേരെയും 15 ന് പുലര്‍ച്ചെ ബെത്ലഹേമിലെ ഹോട്ടലില്‍ നിന്ന് മൂന്നു പേരെയും കാണാതാവുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇസ്രയേല്‍ പൊലീസ് ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഇസ്രയേലിലെ താഴെത്തട്ടിലുള്ള ജോലികള്‍ക്ക് ജൂതരല്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് തുറന്നു കൊടുത്തിട്ട് പത്തു പതിനഞ്ചു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. സന്ദര്‍ശകരായി എത്തി മുങ്ങുന്നവരുടെ പ്രധാനലക്ഷ്യം ഈ അവസാരങ്ങളാണെന്ന് കൊച്ചിയിലെ ജൂതന്മാരെക്കുറിച്ച് പഠിച്ച മുന്‍ പിഎസി അംഗം ഡോ. ജിനു സക്കറിയ പ്രതികരിച്ചു.

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാരിന്റെ ഔദ്യോഗികസംഘത്തില്‍നിന്ന് കര്‍ഷകനെ കാണാതായത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആറു മലയാളികളെക്കൂടി കാണാതാവുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.