മോഡി പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുലിന്റെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

മോഡി പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുലിന്റെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

സൂറത്ത്: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മോഡി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു.

അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചത്. കുറ്റം റദ്ദാക്കണമെന്ന രാഹുലിന്റെ അവശ്യം കോടതി പരിഗണിച്ചിരുന്നില്ല. മോഡി എന്ന സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സ്റ്റേ ഒഴിവാക്കണമെന്ന് ഹരജിക്കാരനായ പൂര്‍ണേഷ് മോഡി ആവശ്യപ്പെട്ടിട്ടുണ്ട്.

സൂറത്ത് സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം തിരികെ ലഭിക്കും.

എല്ലാ കള്ളന്‍മാര്‍ക്കും മോഡി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോഡിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്.

രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. വിധിക്ക് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയത്.

മോഡി പരാമര്‍ശത്തില്‍ രാഹുലിനെതിരെ സൂറത്തിന് പുറമെ, പട്ന അടക്കമുള്ള പല കോടതികളിലും ബിജെപി നേതാക്കന്മാര്‍ കേസ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.