ആരാകും മുഖ്യമന്ത്രി... ഡികെയോ സിദ്ധരാമയ്യയോ?.. കോണ്‍ഗ്രസിന് മുന്നില്‍ വലിയ വെല്ലുവിളി; സമവായ ചര്‍ച്ചകള്‍ തുടങ്ങി

ആരാകും മുഖ്യമന്ത്രി... ഡികെയോ സിദ്ധരാമയ്യയോ?.. കോണ്‍ഗ്രസിന് മുന്നില്‍ വലിയ വെല്ലുവിളി; സമവായ ചര്‍ച്ചകള്‍ തുടങ്ങി

ബംഗളൂരു: കര്‍ണാടകയില്‍ അധികാരം ഉറപ്പിച്ച കോണ്‍ഗ്രസ് നേരിടുന്ന അടുത്ത വെല്ലുവിളി മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കുമെന്നതാണ്.

ഡി.കെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നീ രണ്ട് വമ്പന്‍മാരുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ട് പേരും മുഖ്യമന്ത്രി പദത്തിന് യോഗ്യരും തല്‍പരരുമാണ്. ഇവരില്‍ ആരെ നിശ്ചയിക്കും എന്നതാണ് പാര്‍ട്ടി നേരിടുന്ന വെല്ലുവിള്ളി.

മുന്‍ തിരഞ്ഞടുപ്പുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണമെങ്കില്‍ ഇത്തവണ അങ്ങനെയായിരുന്നില്ല. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് ഇതിനകം സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇതിനര്‍ഥം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് തന്നെയാണ് സിദ്ധരാമയ്യ പറയാതെ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ തന്റെ കഠിനാദ്ധ്വാനമാണ് കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ മികച്ച വിജയത്തിന് കാരണമായതെന്നാണ് ശിവകുമാറിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ താനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യനെന്ന് അദേഹം കരുതുന്നു.

വോട്ടെണ്ണല്‍ തുടങ്ങി കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശവാദവുമായി മകന്‍ യതിന്ദ്ര രംഗത്തുവന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെപോലെ ശിവകുമാറിനും ആഗ്രഹമുണ്ടാകും. ഇത് ജനാധിപത്യത്തില്‍ തെറ്റല്ല.

തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷം മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമതീരുമാനമെടുക്കുകയെന്നായിരുന്നു സിദ്ധരാമയ്യ പ്രചാരണത്തിനിടെ പറഞ്ഞത്.

ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നതിനോടാണ് ഗാന്ധി കുടുംബത്തിന് ഏറെ താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ചില നിര്‍ണായക വേളയില്‍ ശിവകുമാര്‍ സ്വീകരിച്ച നടപടികളാണ് അദ്ദേഹത്തെ ദേശീയ തലത്തില്‍ ഏറെ ശ്രദ്ധേയനാക്കിയത്. 2017 ല്‍ അഹമ്മദ് പട്ടേല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയം ഉറപ്പാക്കിയത് ശിവകുമാറിന്റെ ബുദ്ധിയായിരുന്നു.

രാഹുലിന്റെ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ വന്‍ വിജയമാക്കിയതിന് പിന്നിലും ശിവകുമാര്‍ തന്നെയായിരുന്നു. കോണ്‍ഗ്രസിലെ കൂട്ടായ പരിശ്രമമാണ് വന്‍ വിജയം ഉണ്ടാക്കിയതെന്നാണ് ശിവകുമാറിന്റെ നിലാപട്. തന്നെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയാണ് ഒന്നാമത്.

മുഖ്യമന്ത്രിസ്ഥാനം പിന്നീടാണ്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാര്‍ട്ടി എന്തുതീരുമാനമെടുത്താലും താന്‍ അത് അംഗീകരിക്കുമെന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്. ഇരുവരെയും കൂടാതെ ജി പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.