ജോലിക്ക് കോഴ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റില്‍; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി

ജോലിക്ക് കോഴ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റില്‍; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി

ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ തമിഴ്‌നാട് മന്ത്രി വി.സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. നിലവില്‍ ഡിഎംകെ സര്‍ക്കാരില്‍ വൈദ്യുതി, എക്‌സൈസ് മന്ത്രിയാണ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തമിഴ്‌നാട് സെക്രട്ടേറിയറ്റിനുള്ളിലും സെന്തില്‍ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം ആറ് ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. മൂന്ന് ഇഡി ഉദ്യോഗസ്ഥരും രണ്ട് ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ പരിശോധനയ്ക്ക് എത്തിയത്. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

അറസ്റ്റ് രേഖപ്പെടുത്തിയ സെന്തില്‍ ബാലാജിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷ കണക്കിലെടുത്ത് ആശുപത്രി പരിസരത്ത് കേന്ദ്രസേനയെ വിന്യസിച്ചു. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും മന്ത്രിയെ പരിശോധിക്കാനെത്തും. തമിഴ്‌നാട് മന്ത്രിമാര്‍ ബാലാജിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

അറസ്റ്റില്‍ പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തി. ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നും അറസ്റ്റിനെ നിയമപരമായി നേരിടുമെന്നും നിയമമന്ത്രി എസ്.രഘുപതി പ്രതികരിച്ചു. ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തില്‍ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.