ഗവര്‍ണറുടെ എതിര്‍പ്പ് തള്ളി സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയാക്കി; ഉത്തരവ് പുറത്തിറക്കി തമിഴ്‌നാട് സര്‍ക്കാര്‍

ഗവര്‍ണറുടെ എതിര്‍പ്പ് തള്ളി സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയാക്കി; ഉത്തരവ് പുറത്തിറക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: അഴിമതി കേസില്‍ കസ്റ്റഡിയിലുള്ള സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് പുറത്തിറക്കി തമിഴ്‌നാട് സര്‍ക്കാര്‍. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാം. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് വകുപ്പുകള്‍ മാറ്റുന്നതെന്നാണ് വിശദീകരണം.
വകുപ്പില്ലാ മന്ത്രിയായി തുടരാനാകില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. ഇത് തള്ളിയാണ് സര്‍ക്കാര്‍ ഉത്തരവ്. സെന്തിലിന്റെ വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്‌സൈസ് മുത്തുസ്വാമിക്കുമാണു കൈമാറുക.

അതേ സമയം ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിക്ക് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ജാമ്യ ഹര്‍ജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നല്‍കി.

ഇതോടെ ആശുപത്രിയില്‍ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും. നിലവില്‍ ജയില്‍ വകുപ്പിനാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നത്. 15 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ചോദിച്ചതെങ്കിലും എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. സെന്തില്‍ ബാലാജിയുടെ ചികിത്സ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെഷന്‍സ് കോടതി വിധിക്കെതിരെ സെന്തില്‍ ബാലാജി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കും.

സെന്തില്‍ ബാലാജിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നിര്‍ദ്ദേശം. എന്നാല്‍ അനസ്‌തേഷ്യ നല്‍കാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂ എന്നും കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഇഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.