കൃഷിയിടത്തില്‍ വിഹരിച്ച വാനരന്മാരെ തുരത്താന്‍ 'കരടിയായി' കര്‍ഷകന്‍

കൃഷിയിടത്തില്‍ വിഹരിച്ച വാനരന്മാരെ തുരത്താന്‍ 'കരടിയായി' കര്‍ഷകന്‍

ലഖിംപൂര്‍: വിളവെടുപ്പിന് പാകമായ കരിമ്പിന്‍ തോട്ടത്തില്‍ ഇറങ്ങിയ വാനര സേനയെ തുരത്താന്‍ കര്‍ഷകന് കരടിയുടെ വേഷം കെട്ടേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂരിനടുത്തുള്ള ജഹാന്‍ നഗര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് കുരങ്ങിന്റെ ശല്യം രൂക്ഷമായപ്പോള്‍ ഇവയെ വിരട്ടിയോടിക്കാന്‍ വേണ്ടി കുരങ്ങന്റെ എതിരാളിയായ കരടിയുടെ വേഷം കെട്ടേണ്ടി വന്നത്.

വിളവെടുപ്പിന് പാകമായ കരിമ്പിന്‍ തോട്ടത്തില്‍ തുടക്കത്തില്‍ ഒന്നു രണ്ട് കുരങ്ങന്‍മാരാണ് എത്തിയത്. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ 50 ലധികം വരുന്ന വാനരപ്പടതന്നെ കരിമ്പിന്‍തോട്ടത്തിലിറങ്ങി രൂക്ഷമായ കൃഷിനാശം വരുത്താന്‍ തുടങ്ങി.

കര്‍ഷകര്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ പരാതി പറഞ്ഞിട്ടും നടപടികള്‍ ഒന്നുമുണ്ടായില്ല. ഇതോടെ പാത്രങ്ങളില്‍ കൊട്ടി വലിയ ശബദ്മുണ്ടാക്കി കുരങ്ങിനെ തുരത്താനുള്ള ശ്രമം നടത്തി. ഇതും വിജയപ്രദമായില്ല. തുടര്‍ന്നാണ് കരടിയുടെ വേഷം കെട്ടാന്‍ തീരുമാനിച്ചത്. ജഹാന്‍നഗര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ പിരിവെടുത്ത് 4000 രൂപ സ്വരുക്കൂട്ടി.

ഈ പണം ഉപയോഗിച്ച് കരടിയുടെ വേഷം വാങ്ങി. തുടര്‍ന്ന് ഒരു കര്‍ഷകനെ ഈ വേഷം ഇടുവിച്ച കരിമ്പിന്‍ തോട്ടത്തില്‍ നിര്‍ത്തി. വെയിലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ കര്‍ഷകന്‍ കരിമ്പിന്‍ തോട്ടത്തിലൂടെ നടന്നു. കരടിയെ കണ്ടതോടെ വാരനസേന കരിമ്പിന്‍ തോട്ടത്തില്‍ നിന്നും ഓടി രക്ഷപെട്ടു. കരടി വേഷം കുരങ്ങന്‍മാരെ ഭയപ്പെടുത്തുകയും കര്‍ഷകരെ സഹായിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

തങ്ങള്‍ വിവരം അറിയിച്ചിട്ടും കുരങ്ങന്‍മാരെ തുരത്താന്‍ അധികാരികള്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ക്ക് ഈ രീതി അവലംബിക്കേണ്ടി വന്നതെന്ന് കര്‍ഷകന്‍ തന്നെ വ്യക്തമാക്കി. കരടിയുടെ വേഷം കെട്ടിയ കര്‍ഷകന്റെ ചിത്രം ശ്രദ്ധേയമായതോടെ ലഖിംപൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് അധികാരികളും രംഗത്തെത്തി.

കുരങ്ങുകള്‍ വിളകള്‍ നശിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ സഞ്ജയ് ബിസ്വാള്‍ പ്രതികരിച്ചു. ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥയാണ് ഈ ചിത്രം വ്യക്തമാക്കുന്നതെന്നാണ് പൊതു അഭിപ്രായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.