പ്രപഞ്ചത്തിന്റെ പശ്ചാത്തല സം​ഗീതം; കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ

പ്രപഞ്ചത്തിന്റെ പശ്ചാത്തല സം​ഗീതം; കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ

പാരീസ്: പ്രപഞ്ചത്തിൽ മുഴങ്ങുന്ന പശ്ചാത്തല ശബ്ദത്തിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകർ. ഗുരുത്വാകർഷണ തരംഗങ്ങളുമായി ബന്ധപ്പെട്ട ദീർഘകാല സിദ്ധാന്തത്തിന്റെ ആദ്യ തെളിവുകളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ തരംഗങ്ങളാണ് പ്രപഞ്ചത്തിൽ മുഴങ്ങുന്ന പശ്ചാത്തല ശബ്ദത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ.

പുതിയ കണ്ടുപിടിത്തം പ്രപഞ്ചത്തിലേക്ക് പുതിയ വാതിൽ തുറക്കുമെന്നാണ് ശാസ്‌ത്ര ലോകത്തിന്റെ വിലയിരുത്തൽ. റേഡിയോ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ അമേരിക്ക, ചൈന, യൂറോപ്പ്, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ നൂറുകണക്കിന് ശാസ്ത്ര‍ജ്ഞരുടെ വർഷങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് ഈ നേട്ടം.

ഒരു നൂറ്റാണ്ട് മുമ്പ് ആൽബർട്ട് ഐൻസ്റ്റീനാണ് ആദ്യമായി ഗുരുത്വാകർഷണ തരംഗങ്ങളെക്കുറിച്ച് ചില പ്രവചനങ്ങൾ നടത്തിയത്. ഗുരുത്വാകർഷണ തരംഗങ്ങൾ പ്രപഞ്ചത്തിന്റെ ഘടനയിലെ അലകളാണ്. ഏതാണ്ട് പൂർണമായും തടസരഹിതമായും പ്രകാശവേഗതയിൽ ഇവ എല്ലാത്തിലൂടെയും സഞ്ചരിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

എന്നാൽ ഇക്കാര്യം 2015 വരെ സ്ഥിരീകരിച്ചിരുന്നില്ല. രണ്ട് തമോഗർത്തങ്ങൾ കൂട്ടിയിടിച്ച് സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ഗുരുത്വാകർഷണ തരംഗങ്ങൾ യുഎസും ഇറ്റാലിയൻ വാനനിരീക്ഷകരും 2015ൽ കണ്ടെത്തിയതിയിരുന്നു. അമേരിക്കയിലെ കാൽടെക്, എംഐറ്റി എന്നീ ഗവേഷണ സ്ഥാപനങ്ങൾക്ക് കീഴിൽ രണ്ട് സ്റ്റേഷനുകളിലായാണ് ഈ പരീക്ഷണം നടന്നത്.

ഉയർന്ന ആവൃത്തിയിലുള്ള ഈ തരംഗങ്ങൾ ഒരു കൂട്ടിയിടിയുടെ ഫലമായിരുന്നു. ശക്തവും ഹ്രസ്വവുമായ ആ കൂ‍ട്ടിയിടി ഭൂമിയിലേക്കും അലയടിച്ചു. എന്നാൽ പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വാകർഷണ തരംഗങ്ങൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഒരു പശ്ചാത്തല ശബ്‌ദം പോലെ ബഹിരാകാശത്ത് ഇവ നിരന്തരം കേൾക്കാറുണ്ട്.

ഇന്റർനാഷണൽ പൾസർ ടൈമിംഗ് അറേ കൺസോർഷ്യത്തിന് കീഴിൽ നിരവധി ഭൂഖണ്ഡങ്ങളിൽ നിരവധി ശാസ്ത്രജ്ഞർ ഗുരുത്വാകർഷണ വേവ് ഡിറ്റക്ടറുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഒടുവിൽ ഈ പശ്ചാത്തല തരംഗങ്ങളുടെ ശക്തമായ തെളിവുകൾ കണ്ടെത്തിയതായി വ്യാഴാഴ്ച ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.

ലോകമെമ്പാടുമുള്ള റേഡിയോ ടെലസ്കോപ്പുകൾ വഴി ക്ഷീരപഥത്തിലുടനീളം മൊത്തം 115 പൾസറുകളെ ലക്ഷ്യം വച്ചാണ് നിരീക്ഷണം നടത്തിയിരുന്നത്. ഗുരുത്വാകർഷണ തരംഗങ്ങളുടെ സൂചനകൾക്കായി ശാസ്ത്രജ്ഞർ പൾസുകളുടെ സമയത്തിലെ ചെറിയ വ്യത്യാസങ്ങളാണ് അളന്നത്. 20 വർഷത്തിനിടെ സെക്കൻഡിന്റെ ഒരു ദശലക്ഷത്തിൽ താഴെയുള്ള മാറ്റങ്ങൾ കണ്ടെത്താനാണ് കഴിഞ്ഞതെന്ന് ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ അന്റോയിൻ പെറ്റിറ്റോ പറഞ്ഞു.

ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിനും പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ നിലവിലെ ധാരണയ്ക്കും യോജിച്ചതാണ് ഈ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഗ്യാലക്സിയുടെ മധ്യഭാഗത്തുള്ള ബ്ലാക്ക് ഹോൾ ജോഡികളിൽ നിന്നാണ് തരംഗങ്ങൾ ഉണ്ടാകുന്നതെന്നാണ് കണ്ടെത്തൽ. ഈ തമോഗർത്തങ്ങളിൽ നിന്നുയരുന്ന പശ്ചാത്തല ശബ്ദം ‘ശബ്ദമാനമായ ഒരു റെസ്റ്റോറന്റിൽ ഇരുന്ന് ആളുകൾ സംസാരിക്കുന്നത് കേൾക്കുന്നത് പോലെയാണെന്ന്’ യൂറോപ്യൻ പൾസർ ടൈമിംഗ് അറേയിലെ ശാസ്ത്രജ്ഞൻ മൈക്കൽ കെയ്ത്ത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.