ലോകത്തെ ഏറ്റവും ചൂടേറിയ ദിനമായി ജൂലൈ മൂന്ന്; അന്റാര്‍ട്ടിക്കയില്‍ വരെ അസാധാരണമായി താപനില ഉയര്‍ന്നു

ലോകത്തെ ഏറ്റവും ചൂടേറിയ ദിനമായി ജൂലൈ മൂന്ന്; അന്റാര്‍ട്ടിക്കയില്‍ വരെ അസാധാരണമായി താപനില ഉയര്‍ന്നു

വാഷിങ്ടണ്‍: ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ദിനമായി ജൂലൈ മൂന്നിനെ (കഴിഞ്ഞ തിങ്കളാഴ്ച) രേഖപ്പെടുത്തി. യുഎസ് നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റല്‍ പ്രെഡിക്ഷനില്‍ നിന്നുള്ള കണക്ക് പ്രകാരമാണ് ജൂലൈ മൂന്ന് ആഗോളതലത്തില്‍ ചൂടേറിയ ദിവസമായി രേഖപ്പെടുത്തിയത്. 2016 ഓഗസ്റ്റിലെ 16.92 സെല്‍ഷ്യസ് എന്ന റെക്കോര്‍ഡാണ് ഈ വര്‍ഷം ജൂലൈ മൂന്ന് മറികടന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശരാശരി ആഗോള താപനിലയെ അടിസ്ഥാനമാക്കിയാണ് ചൂടേറിയ ദിവസം കണക്കാക്കുന്നത്. ലോകമെമ്പാടും ഉഷ്ണ തരംഗങ്ങള്‍ ആഞ്ഞടിച്ചതോടെ ജൂലൈ മൂന്നിന് ശരാശരി ആഗോള താപനില 17.01 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഇതോടെയാണ് ചൂടേറിയ ദിവസമായി ജൂലൈ മൂന്നിനെ രേഖപ്പെടുത്തിയത്. ഇതിന് മുന്നേ ഉയര്‍ന്ന താപനിലയായി രേഖപ്പെടുത്തിയത് ശരാശരി 16.92 ഡിഗ്രി സെല്‍ഷ്യസായിരുന്നു.

ഈ ദിവസം വടക്കന്‍ ആഫ്രിക്കയില്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂട് രേഖപ്പെടുത്തി. അന്റാര്‍ട്ടിക്കയില്‍ പോലും അസാധാരണമായി താപനില ഉയര്‍ന്നു. ഇത് ആഘോഷിക്കേണ്ട നാഴികക്കല്ല് അല്ലെന്നും പരിസ്ഥിതി വ്യവസ്ഥകള്‍ക്കും മനുഷ്യര്‍ക്കുമുള്ള വധശിക്ഷയാണെന്നും കാലാവസ്ഥ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

ലോകത്തെ ഏറ്റവും തണുപ്പുള്ള അന്റാര്‍ട്ടിക്കയില്‍ ശൈത്യകാലമായിട്ടും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ജൂലൈയില്‍ അന്റാര്‍ട്ടിക്കയിലെ അര്‍ജന്റൈന്‍ ദ്വീപ് സമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന ഉക്രെയ്‌ന്റെ വെര്‍നാഡ്സ്‌കി റിസര്‍ച്ച് ബേസില്‍ റെക്കോര്‍ഡ് താപനിലയായ 8.7 സെല്‍ഷ്യസ് രേഖപ്പെടുത്തി. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും എല്‍ നിനോ പ്രതിഭാസവുമാണ് ആഗോള താപനില ഉയരാന്‍ കാരണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ ദക്ഷിണ ഭാഗങ്ങളില്‍ കടുത്ത ഉഷ്ണതരംഗമാണ് ഏതാനും ആഴ്ചകളായി വീശിയടിക്കുന്നത്. ചൈനയിലെ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇനിയും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.