ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം; കൗണ്ട് ഡൗൺ ഇന്ന് ഉച്ചയ്ക്ക് തുടങ്ങും: ചരിത്ര നേട്ടത്തിനൊരുങ്ങി ശ്രീഹരിക്കോട്ട

ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം; കൗണ്ട് ഡൗൺ ഇന്ന് ഉച്ചയ്ക്ക് തുടങ്ങും: ചരിത്ര നേട്ടത്തിനൊരുങ്ങി ശ്രീഹരിക്കോട്ട

ശ്രീഹരിക്കോട്ട: ചാന്ദ്രദൗത്യ ചരിത്ര നേട്ടത്തിനായി ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് നാളെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും. ദൗത്യത്തിന്റെ  കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് തുടങ്ങും. ഇരുപത്തിയഞ്ചര മണിക്കൂർ കൗണ്ട് ഡൗൺ ഉച്ചയ്ക്ക് ഒരു മണിക്കാണ് തുടങ്ങുക. 

വിക്ഷേപണവുമായി മുന്നോട്ട് പോകാൻ ലോഞ്ച് ഓതറൈസേഷൻ ബോർഡ് അനുമതി നൽകി. ഐ.എസ്.എസ്.ആർ.ഒയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എൽവിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹി​രാകാശത്ത് എത്തിക്കാൻ പോകുന്നത്. വിക്ഷേപണം കഴിഞ്ഞ് നാൽപ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. 

വെള്ളിയാഴ്ച 14 ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് എൽവിഎം ത്രീ റോക്കറ്റിലേറി ചന്ദ്രയാൻ മൂന്ന് യാത്ര തുടങ്ങും. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനിറ്റിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. 

അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും.

ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക. 

അതിന് ശേഷം ലാൻഡർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റർ കുറഞ്ഞ ദൂരവും നൂറ് കിലോമീറ്റ‌ർ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക പ്രവേശിക്കും. ഇവിടെ നിന്നാണ് നിർണായകമായ ലാൻഡിംഗ് പ്രക്രിയ തുടങ്ങുന്നത്. 

ഭ്രമണപഥം വിട്ട് കഴിഞ്ഞാൽ 20 മിനുട്ട് കൊണ്ട് ലാൻഡ് ചെയ്യാനാണ് ഇസ്രൊ പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 23 നോ 24 നോ ആയിരിക്കും ആ ചരിത്ര നിമിഷം. ലാൻഡിംഗ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.