'ജനനായകന്‍': മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു; സംസ്ഥാനത്ത് ഇന്ന് പൊതു അവധി

'ജനനായകന്‍': മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു; സംസ്ഥാനത്ത് ഇന്ന് പൊതു അവധി

ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.

ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം പുതുപ്പള്ളിയില്‍. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

എന്നും എപ്പോഴും ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും പരിഹരിക്കാനും ശ്രമിച്ച് അവര്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. കേരളം കണ്ട മുഖ്യമന്ത്രിമാരില്‍ ഏറ്റവും ജനകീയനായിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ നിന്ന് തുടങ്ങി ദേശീയ രാഷ്ട്രീയത്തില്‍ വരെ ശ്രദ്ധേയനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത മുദ്രപതിപ്പിച്ച രാഷ്ട്രീയനേതാവും സാമാജികനുമായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നതും ഉമ്മന്‍ ചാണ്ടിയാണ്. നിയമസഭാംഗമായി 53 വര്‍ഷം പിന്നിട്ടു. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നു.

തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്നു.

1943 ഒക്ടോബര്‍ 31 ന് കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ആയിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളജ്, ചങ്ങനാസേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും എറണാകുളം ലോ കോളജില്‍നിന്ന് നിയമ ബിരുദവും നേടി.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയായിരുന്നു തുടക്കം. പിന്നീട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റും തുടര്‍ന്ന് എ.ഐ.സി.സി അംഗവുമായി.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഉമ്മന്‍ ചാണ്ടി 1970 സെപ്റ്റംബര്‍ 17ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ മത്സരിച്ചുകൊണ്ടായിരുന്നു പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചത്. സിപിഎമ്മിലെ സിറ്റിങ് എംഎല്‍എ ആയിരുന്ന ഇഎം ജോര്‍ജിനെ 7,288 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കന്നിയങ്കത്തില്‍ വിജയം കുറിച്ചു. പിന്നീട് അവസാന നിയമസഭാ തിരഞ്ഞെടുപ്പായ 2021 വരെ പുതുപ്പള്ളിയായിരുന്നു മണ്ഡലം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.