ആരോപണങ്ങളെല്ലാം വ്യാജമെന്ന് തെളിഞ്ഞു; അത് കണ്ട് ഉമ്മന്‍ ചാണ്ടിയുടെ മടക്കം

ആരോപണങ്ങളെല്ലാം വ്യാജമെന്ന് തെളിഞ്ഞു; അത് കണ്ട് ഉമ്മന്‍ ചാണ്ടിയുടെ മടക്കം

തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തില്‍ തനിക്കെതിരെയുണ്ടായ ആരോപണങ്ങളെല്ലാം രാഷ്ട്രീയ ലാഭത്തിനായി കെട്ടിച്ചമച്ചതാണെന്ന് കാലം തെളിയിക്കുന്നത് കണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ മടക്കം.

എപ്പോഴും ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിക്കെതിരേ സാമാന്യ ബുദ്ധിയുള്ള ഒരാളും വിശ്വസിക്കാത്ത ആരോപണങ്ങളായിരുന്നു സോളാര്‍ കേസിലുണ്ടായത്. ക്ലിഫ് ഹൗസില്‍ തനിക്ക് ദുരനുഭവമുണ്ടായെന്നാണ് സോളാര്‍ വിവാദ നായിക ആരോപിച്ചത്.

ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ് വകവയ്ക്കാതെ സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിട്ടു.

ക്ലിഫ് ഹൗസില്‍ മാറിമാറി പരിശോധനയും തെളിവെടുപ്പും നടത്തിയ സിബിഐക്ക് സത്യത്തിന്റെ കണികപോലും കണ്ടെത്താനായില്ല. . തന്നെ ക്ലിഫ്ഹൗസില്‍ എത്തിച്ചെന്ന് പരാതിക്കാരി പറഞ്ഞ രണ്ട് ഡ്രൈവര്‍മാരും ആ ദിവസം ക്ലിഫ് ഹൗസില്‍ പോയിട്ടില്ലെന്ന് കണ്ടെത്തി.

സോളാര്‍ റിന്യൂവബിള്‍ എനര്‍ജി പോളിസി നടപ്പാക്കാനും അതിന് കേന്ദ്രാനുമതി ലഭ്യമാക്കാനും ഉമ്മന്‍ചാണ്ടിക്കു വേണ്ടി സഹായി തോമസ് കുരുവിള രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്നും 1.9 കോടി രൂപ താന്‍ ഡല്‍ഹിയിലെത്തി നല്‍കിയെന്നും പരാതിക്കാരി മൊഴി നല്‍കിയിരുന്നു.

അതും കള്ളമാണെന്ന് സിബിഐ കണ്ടെത്തി. കേസില്‍ വ്യാജമൊഴികളും കെട്ടിച്ചമച്ച സാക്ഷികളുമാണെന്നും അടിമുടി കൃത്രിമമാണെന്നും കണ്ടെത്തിയ സിബിഐ ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ് എഴുതിത്തള്ളി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ബാര്‍കോഴ കേസില്‍, ധനമന്ത്രിയായിരുന്ന കെ.എം മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നെങ്കിലും ഒടുവില്‍ വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ആരോപണങ്ങള്‍ കത്തിനിന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടിയേറ്റു. 2018 ലാണ് കോഴയിടപാട് കളവാണെന്ന് വിജിലന്‍സ് കണ്ടെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.