പാലാ രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേക സുവര്‍ണ ജൂബിലിയാഘോഷം നാളെ

പാലാ രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേക സുവര്‍ണ ജൂബിലിയാഘോഷം നാളെ

പാലാ: പാലാ രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേക സുവര്‍ണ ജൂബിലിയാഘോഷം നാളെ പാലായില്‍ നടക്കും. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ രാവിലെ പത്തിനു മാര്‍ പള്ളിക്കാപറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 11.30 ന് പാരീഷ് ഹാളില്‍ ചേരുന്ന പൊതുസമ്മേളനം സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.കെ ജോസ് എന്നിവര്‍ പങ്കെടുക്കും.

ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ 1927 ഏപ്രില്‍ 10 ന് മുത്തോലപ്പുറത്ത് ജനിച്ചു. യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം ചങ്ങനാശേരി സെന്റ് ബെര്‍ച്മാന്‍സ് കോളേജില്‍. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളജ്, മദ്രാസ് ലയോള കോളജ് എന്നിവിടങ്ങളില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ എടുത്ത ശേഷം ചങ്ങനാശേരി സെന്റ് തോമസ് പെട്ടി സെമിനാരിയില്‍ ചേര്‍ന്നു.

മേജര്‍ സെമിനാരി രൂപീകരണത്തിനായി അദേഹത്തെ സെന്റ് ജോസഫ്‌സ് മേജര്‍ സെമിനാരി മംഗലാപുരത്തേക്കും പിന്നീട് റോമിലെ കൊളീജിയോ അര്‍ബാനോ ഡി പ്രൊപ്പഗണ്ട ഫിഡിലേക്കും അയച്ചു. 1958 നവംബര്‍ 23 ന് റോമില്‍ വെച്ച് വൈദികനായി.

സ്ഥാനാരോഹണത്തിന് ശേഷം അദേഹം ഡോക്ടറല്‍ പഠനത്തിനായി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, റോമിലെ മലബാര്‍ കോളജ് വൈസ് റെക്ടറായി അദേഹത്തെ നിയമിച്ചു.

റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി എടുത്ത ശേഷം 1962-ല്‍ അദ്ദേഹം വീണ്ടും രൂപതയിലെത്തി. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ഫിലോസഫി പ്രൊഫസറായി നിയമിതനായി.

1965ല്‍ അദേഹത്തെ തന്റെ അല്‍മ മേറ്റര്‍ പ്രൊപ്പഗ്ന്‍ഡ ഫിഡ് കോളേജിലേക്ക് വൈസ്-റെക്ടറായി തിരികെ വിളിച്ചു. 1969ല്‍ കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടറായി നിയമിതനായി. റെക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍, 1973ല്‍ പാലാ ബിഷപ്പ് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ സഹായകനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.

1973 ഓഗസ്റ്റ് 15 ന് അഭിവന്ദ്യ ജോസഫ് കര്‍ദിനാള്‍ പാറേക്കാട്ടില്‍ അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചു. 1973 ഓഗസ്റ്റ് 22 ന് രൂപതയുടെ പ്രോട്ടോ സിന്‍സലസ് ആയി മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ ചുമതലയേറ്റു.

അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 1981 ഫെബ്രുവരി 6-ന് പരിശുദ്ധ സിംഹാസനം അദ്ദേഹത്തെ പാലായിലെ ബിഷപ്പായി നിയമിച്ചു. 1981 മാര്‍ച്ച് 25-ന് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ അദ്ദേഹത്തെ പ്രതിഷ്ഠിച്ചു. 23 വര്‍ഷത്തോളം രൂപതയില്‍ സേവനമനുഷ്ഠിച്ച മെത്രാന്‍ 2004 മെയ് രണ്ടിന് തന്റെ പിന്‍ഗാമി മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് രൂപതയുടെ ചുമതല കൈമാറുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.