മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഭീഷണി സന്ദേശവും; കടമക്കുടിയിലെ കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ ലോണെന്ന് സംശയം

മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഭീഷണി സന്ദേശവും; കടമക്കുടിയിലെ കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ ലോണെന്ന് സംശയം

കൊച്ചി: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാല് പേരുടെ ജീവനെടുത്തതിന് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ ആണെന്ന് സംശയം. മരിച്ച യുവതി ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന.
ലോണ്‍ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങള്‍ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേയ്ക്ക് അയച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

യുവതിയുടെയും ഭര്‍ത്താവിന്റെയും കുട്ടികളുടെയും സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്നലെയാണ് എണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നോര്‍ത്ത് കടമക്കുടി മടശേരി വീട്ടില്‍ നിജോ (40), ഭാര്യ ശില്പ (32), മക്കളായ ഏബല്‍(7), ആരോണ്‍ (5) എന്നിവരാണ് മരിച്ചത്.
രാവിലെ ഏഴരയോടെ തറാവാട്ടു വീടിന്റെ മുകള്‍ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയും ആരും സഹായിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. ശില്പ ഇന്നലെ ഇറ്റലിയിലേക്ക് പോവുകയാണെന്നാണ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്.

ഏബലും ആരോണും തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഏബലിന്റെ കഴുത്തില്‍ കൈകൊണ്ട് ഞെരിച്ച പാടുണ്ട്. ശില്പയുടെ മുഖത്ത് കുട്ടിയുടേതെന്ന് കരുതുന്ന നഖപ്പാടുകളുമുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനാല്‍ സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് നിജോയെ ഹാളില്‍ ഫാനിലും ശില്പയെ സീലിങിലെ ഹുക്കിലും തൂങ്ങിയ നിലയില്‍ കണ്ടത്. താഴത്തെ നിലയില്‍ താമസിക്കുന്ന സഹോദരന്‍ ടിജോയെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിത്തുറന്ന് കയറിയപ്പോള്‍ മക്കളെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.