ചൈനയില്‍ വിദേശകാര്യ മന്ത്രിക്ക് പിന്നാലെ പ്രതിരോധ മന്ത്രിയെയും കാണാനില്ല; വീട്ടുതടങ്കലിലാണെന്ന സംശയം പ്രകടിപ്പിച്ച് അമേരിക്ക

ചൈനയില്‍ വിദേശകാര്യ മന്ത്രിക്ക് പിന്നാലെ പ്രതിരോധ മന്ത്രിയെയും കാണാനില്ല; വീട്ടുതടങ്കലിലാണെന്ന സംശയം പ്രകടിപ്പിച്ച് അമേരിക്ക

ടോക്യോ: ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാതായതിന് പിന്നാലെ പ്രതിരോധ മന്ത്രിയെയും കാണാനില്ലെന്ന സംശയം പ്രകടിപ്പിച്ച് അമേരിക്ക. പ്രതിരോധ മന്ത്രി ലീ ഷാങ്ഫു മൂന്നാഴ്ചയിലേറെയായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതാണ് അദ്ദേഹം വീട്ടുതടങ്കലിലാണെന്ന പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം. ജൂലൈയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ കാണാതായതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി ഷാങ്ഫുവിന്റെയും തിരോധാനം.

ജപ്പാനിലെ അമേരിക്കന്‍ അംബാസിഡറാണ് ഇത്തരമൊരു സംശയം ട്വിറ്ററിലൂടെ ഉന്നയിച്ചത്. 'ആദ്യം, വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങിനെ കാണാതാവുന്നു, പിന്നീട് റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡര്‍മാരെ കാണാതാവുന്നു, ഇപ്പോള്‍ പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ രണ്ടാഴ്ചയായി പൊതുവേദികളില്‍ കാണുന്നില്ല''- റഹം ഇമ്മാനുവല്‍ എക്‌സില്‍ കുറിച്ചു. ഒരാഴ്ച മുന്‍പ് വിയറ്റ്‌നാമീസ് പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ലീ ഷാങ്ഫു പിന്മാറിയതായി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ മോശം ആരോഗ്യസ്ഥിതി കാരണം അദ്ദേഹത്തിന് കൂടിക്കാഴ്ചക്ക് എത്താനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതായി വിയറ്റ്‌നാമീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. വിയറ്റ്‌നാം സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസും പ്രതിരോധ, വിദേശ മന്ത്രാലയങ്ങളും പ്രതികരിച്ചിട്ടില്ല.

65 കാരനായ ലീ ഷാങ്ഫുനെ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്തതായും അന്വേഷണ വിധേയനാക്കിയിരിക്കുകയാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യവുമായി ബന്ധപ്പെട്ട ഹാര്‍ഡ്വേര്‍ അഴിമതിക്കേസില്‍ ജൂലായില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2017 മുതല്‍ 2022 വരെ സൈന്യത്തിന്റെ എക്യുപ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതല വഹിച്ചിരുന്നത് ലീ ഷാങ്ഫു ആയിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് ലീ പ്രതിരോധമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ മാസം 15 ന് അദ്ദേഹം റഷ്യയും ബെലറൂസും സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലും എത്തിയിരുന്നു. ബീജിങ്ങില്‍ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്‍ഡ് സെക്യൂരിറ്റി ഫോറത്തില്‍ മുഖ്യ പ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹത്തെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.

ദീര്‍ഘനാള്‍ പൊതുപരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയ ശേഷമാണ് ജൂലൈയില്‍ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങിനെ ചൈന കൂടുതല്‍ വിശദീകരണങ്ങള്‍ ഒന്നും നല്‍കാതെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. പിന്നീട് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്‌സിന്റെ ചുമതലയുള്ള കമാന്‍ഡര്‍മാരായ ലി യുച്ചാവോ, ഷു സോങ്ബോ എന്നിവരെയും നീക്കം ചെയ്തിരുന്നു.

ഈ തിരോധാനങ്ങള്‍ ചൈനീസ് നേതൃത്വത്തിന്റെ നീക്കങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിമാര്‍ക്ക് പുറമെ വ്യവസായികളും കായികതാരങ്ങളും രാഷ്ട്രീയ നേതാക്കളും ചൈനയില്‍ ഇത്തരത്തില്‍ കാണാതെയാകാറുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം തിരിച്ച് വരുന്നതാണു പതിവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.