കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരാണെന്ന് പൊലീസ് കണ്ടെത്തി. സിഐഎസ്എഫ് അസിസ്റ്റന്റ് കമാറ്റന്‍ഡന്റിന്റെ സഹായത്തോടെ കൊടുവള്ളി സ്വദേശി റഫീക്കിന് വേണ്ടിയാണ് 60 തവണ സ്വര്‍ണം കടത്തിയതെന്നാണ് കണ്ടെത്തല്‍.
മലപ്പുറം എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് തെളിവ് ശേഖരിച്ചത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥനും കൂട്ടുനിന്നു. സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്റഡന്റ് നവീനാണ് സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത്.
കഴിഞ്ഞ ദിവസം കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തുവച്ച് മൂന്ന് തവണ പൊലീസ് പിടികൂടിയിരുന്നു. അതില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ പോലും ഇവരില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ക്കും കടത്തുകാര്‍ക്കും മാത്രം സംസാരിക്കാനായി പ്രത്യേക സിം ഇവരുടെ കൈവശം ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ തന്നെ ഇന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണം പിടിച്ചിരുന്നു. കാസര്‍കോട് സ്വദേശി അബ്ദുള്‍ നിഷാര്‍, വടകര സ്വദേശി മുഹമ്മദ് എന്നിവരില്‍ നിന്നുമായി ഒരു കോടി എട്ടുലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. വടക്കന്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്ഥിരമായി കസ്റ്റംസോ പൊലീസോ സ്വര്‍ണക്കടത്ത് പിടികൂടുന്നത് പതിവ് സംഭവമായി തന്നെ മാറിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26