തിരുവനന്തപുരം: വിഴിഞ്ഞം പോര്‍ട്ടുമായി ഉന്നയിച്ച 18 ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്ന സര്‍ക്കാരില്‍ നിന്നുള്ള ഉറപ്പിനെ തുടര്‍ന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നാളെ നടക്കുന്ന കപ്പല്‍ സ്വീകരണ ചടങ്ങിനോടനുബന്ധിച്ച് നടത്താനാലോചിച്ച കരിദിനാചരണം ഒഴിവാക്കി ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിഴിഞ്ഞം ഇടവക. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനമെന്ന് ഇടവക വികാരി മോണ്‍. ഡോ.ടി നിക്കോളാസ് അറിയിച്ചു.
ഇത്രയും കാലത്തിന് ശേഷം ചര്‍ച്ചയില്‍ ലഭിച്ച പരിഗണന സമീപനം എന്നിവയാണ് കരിദിനം ഉപേക്ഷിച്ചു സഹകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും വികാരി പറഞ്ഞു. 1665 പേരുടെ പാര്‍പ്പിട പ്രശ്‌നം, നഷ്ടപ്പെട്ട കളിസ്ഥലത്തിന് പകരം പുതിയ കളിസ്ഥലം, കൂടുതല്‍ പ്ലസ് വണ്‍ കോഴ്‌സുകള്‍, സ്ത്രീശാക്തീകരണത്തിനായി പ്രത്യേക പാക്കേജ്, ഒരു കുടുംബത്തിലെ ഒരു തൊഴില്‍ ലഭ്യത, ജോലിക്ക് സംവരണം, പാലിയേറ്റീവ് കെയര്‍, 10 കിടക്കകളുള്ള ആശുപത്രി തുടങ്ങിയവ അനുവദിക്കുമെന്ന ഉറപ്പ് ലഭിച്ചതായി ഇടവക വികാരി അറിയിച്ചു.
സമയബന്ധിതമായി നടപ്പാക്കുമെന്നാണ് വിശ്വാസമെന്നും എന്നാല്‍ സമീപനത്തില്‍ മാറ്റമുണ്ടായാല്‍ തങ്ങളുടെ ഭാഗത്ത് നിന്നും മാറ്റമുണ്ടാകുമെന്നും ഇടവക വികാരി മുന്നറിയിപ്പ് നല്‍കി.
എന്നിരുന്നാലും അതിരൂപതാ നേതൃത്വവുമായി ചര്‍ച്ച ചെയ്യാതെയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിഴിഞ്ഞം ഇടവക നല്‍കുന്ന വിശദീകരണം. അതിനാല്‍ അതിരൂപത മറിച്ചൊരു നിര്‍ദേശം നല്‍കിയാല്‍ എന്താകും എന്നാണ് സര്‍ക്കാരും നോക്കിക്കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26