ഓപ്പറേഷന്‍ അജയ്: അഞ്ചാം വിമാനവും ഇന്ത്യയിലെത്തി; ഇന്ത്യക്കാര്‍ക്കൊപ്പം നേപ്പാള്‍ പൗരന്മാരും

 ഓപ്പറേഷന്‍ അജയ്: അഞ്ചാം വിമാനവും ഇന്ത്യയിലെത്തി; ഇന്ത്യക്കാര്‍ക്കൊപ്പം നേപ്പാള്‍ പൗരന്മാരും

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുളള അഞ്ചാമത്തെ വിമാനവും ഡല്‍ഹിയിലെത്തി. 18 നേപ്പാള്‍ സ്വദേശികളും 286 ഇന്ത്യക്കാരുമാണ് ഇത്തവണ എത്തിയത്. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരെ കേന്ദ്ര മന്ത്രി എല്‍. മരുകനാണ് സ്വീകരിച്ചത്.

രാജ്യത്തെ ജനങ്ങളെ തിരികെയെത്തിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി പോയാല്‍ അവരെ മാതൃ രാജ്യത്ത് തിരികെയെത്തിക്കുന്നതിനാണ് തങ്ങള്‍ പരിഗണന നല്‍കുന്നത്. ഓപ്പറേഷന്‍ ഗംഗയും ഓപ്പറേഷന്‍ കാവേരിയും വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഓപ്പറേഷന്‍ അജയ് ദൗത്യത്തിലൂടെ ഇസ്രായേലില്‍ നിന്ന് ആളുകളെ തിരികെ രാജ്യത്തെത്തിക്കുകയാണ്. ഇന്ന് വന്ന വിമാനത്തിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ 1180 പേരാണ് ഇതുവരെ നാട്ടില്‍ തിരികെയെത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.

ഇസ്രയേലില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിച്ച് തുടങ്ങിയ ആദ്യത്തെ രാജ്യം ഇന്ത്യയാണ്. ഇന്ത്യക്കാര്‍ക്ക് പുറമെ അയല്‍രാജ്യക്കാരെയും(നേപ്പാള്‍) ഇപ്പോള്‍ തിരികെ കൊണ്ടുവരുന്നുവെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെക്ക് മടങ്ങിയെത്താന്‍ സഹായിച്ചത് ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയാണ്. എംബസിയുടെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇസ്രായേലില്‍ നിന്ന് മടങ്ങിയെത്താന്‍ സഹായിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിക്കുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരും പറഞ്ഞു. ഇസ്രായേലിലെ നിലവിലെ സഥിതി ഭയാനകമാണ്. നേപ്പാള്‍ സ്വദേശികള്‍ ഇസ്രായേലില്‍ കുടുങ്ങി കിടക്കുന്നുണ്ട്. തങ്ങളെ തിരികെ കൊണ്ടുവന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറയുന്നുവെന്നാണ് ഡല്‍ഹിയിലെത്തിയ നേപ്പാള്‍ പൗര അംബിക എഎന്‍ഐയോട് വ്യക്തമാക്കിയത്.

നേപ്പാളിന് പുറമെ രാജ്യത്തെ പൗരന്മാരെ തിരികെയെത്തിക്കാന്‍ കൂടെ നില്‍ക്കുന്ന ഇന്ത്യക്ക് നന്ദി. ഇസ്രായേലില്‍ നിന്ന് സുരക്ഷിതമായി നേപ്പാള്‍ പൗരന്മാര്‍ ഡല്‍ഹിയിലെത്തി. ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയെന്ന് ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ ശങ്കര്‍ പി ശര്‍മ്മയും എഎന്‍ഐയോട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.