'മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിടുന്നവര്‍ക്ക് ശമ്പളം 80 ലക്ഷം'; കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ്

'മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിടുന്നവര്‍ക്ക് ശമ്പളം 80 ലക്ഷം'; കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 6,67,290 രൂപയാണ് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ ടീമിന് നല്‍കുന്നത്. ഒരു മാസം എന്തിനാണ് ഇത്രയും തുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഇടയ്ക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഓരോ പോസ്റ്റിടും. മാസത്തില്‍ കൂടിപ്പോയാല്‍ പതിനഞ്ചോ ഇരുപതോ പോസ്റ്റ്. അല്ലെങ്കില്‍ ദിവസവും ഓരോന്ന് വച്ച് കൂട്ടിക്കോളൂ അതിനെന്തിനാ ഇത്രയും വലിയ തുക കൊടുക്കുന്നതെന്നും അദേഹം ചോദിച്ചു.

ടീം ലീഡര്‍ - 75,000, കണ്ടന്റ് മാനേജര്‍ - 70,000, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ - 65,000, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ - 65,000, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് - 65,000 തുടങ്ങി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് - 22,290. ഇങ്ങനെ ശമ്പളം നല്‍കി 12 പേരെയാണ് നിയമിച്ചിരിക്കുന്നത്. അപ്പോള്‍ ഒരു കൊല്ലം ഒരു പോസ്റ്റിടാന്‍ 80 ലക്ഷത്തോലം രൂപയായി. അതോ രാഷ്ട്രീയ എതിരാളികളെ സോഷ്യല്‍ മീഡിയ വഴി ആക്ഷേപിക്കാന്‍ വേണ്ടിയാണോ ഈ സോഷ്യല്‍ മീഡിയ ടീമിനെ ഉപയോഗിക്കുന്നത്. അത് സര്‍ക്കാര്‍ ചെലവിലാണോ വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഖജനാവില്‍ പണമില്ലാത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ ധൂര്‍ത്ത്. സംസ്ഥാനം കണ്ട ഏറ്റവും കെട്ട കാലമാണിത്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മുഖ്യമന്ത്രി ഈ കാര്യങ്ങള്‍ ചെയ്യുന്നതെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.