'ഇത് തുടക്കം മാത്രം'; കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

'ഇത് തുടക്കം മാത്രം'; കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

ടെല്‍ അവീവ്: ഇത് തുടക്കം മാത്രമാണെന്നും ഗാസയില്‍ ഹമാസിനെതിരായ കരയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യത്തോട് നടത്തിയ അഭിസംബോധനയിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം. ഇതിനോടകം ആയിരക്കണക്കിന് ഹമാസ് ഭീകരരെ വധിച്ചതായും അദേഹം പറഞ്ഞു.

എന്നാല്‍ കരയുദ്ധം എപ്പോള്‍, ഏതു രീതിയില്‍ ആയിരിക്കുമെന്ന് വെളിപ്പെടുത്താന്‍ നെതന്യാഹു തയ്യാറായില്ല.ഇസ്രയേലിന് നേരെ ഹമാസ് ഭീകരര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. അതില്‍ ഞാനടക്കം എല്ലാവരും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. പക്ഷേ അതെല്ലാം യുദ്ധത്തിന് ശേഷം മാത്രമേ ഉണ്ടാകൂയെന്നും നെതന്യാഹു പറഞ്ഞു.

അതിനിടെ ലെബനന് നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ലെബനനില്‍ നിന്നും ഇസ്രയേലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം ഉണ്ടായെന്നും അത് പ്രതിരോധിച്ചെന്നും ശക്തമായ തിരിച്ചടി നല്‍കിയതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരണം 6600 ആയി. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. അല്‍ ജസീറ ഗാസ ലേഖകന്റെ ഭാര്യയും രണ്ട് മക്കളും വ്യേമാക്രമണത്തില്‍ കൊല്ലപ്പെട്ടു. 150 അഭയാര്‍ത്ഥി ക്യാംപുകളിലായി ആറ് ലക്ഷം പേരാണ് കഴിയുന്നത്.

അതേസമയം ഗാസയിലേക്ക് കൂടുതല്‍ ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാ സമതിയില്‍ അമേരിക്കയും റഷ്യയും സമവായത്തില്‍ എത്തിയില്ല. യുദ്ധത്തിന് ഇടവേള വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ എത്രയും പെട്ടന്നുള്ള വെടി നിര്‍ത്തലാണ് ആവശ്യമെന്ന് റഷ്യ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.