'ബുക്കിഷ്' ജനകീയ പ്രകാശനം പുസ്തകമേളയുടെ ആവേശമായി

'ബുക്കിഷ്' ജനകീയ പ്രകാശനം പുസ്തകമേളയുടെ ആവേശമായി

ഷാർജ: ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ജീവനാഡിയായ 'ബുക്കിഷ്' മലയാളം സാഹിത്യ ബുള്ളറ്റിൻ ഒന്‍പതാം പതിപ്പിൻ്റെ ജനകീയ പ്രകാശനം അക്ഷരരാർഥത്തിൽ ആവേശകരമായി. എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടിയുടെ കർണാനന്ദകരമായ വാക്കുകളുടെ അനുസ്യൂതമായ പ്രവാഹത്തിനിടെ എക്സ്പോസെൻ്ററിൻ്റെ ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ എഴുത്തുകാരടക്കമുള്ളവർ തിങ്ങിനിറഞ്ഞ സദസ്സ് ബുക്കിഷ് നെഞ്ചോടു ചേർത്ത് പിടിച്ചായിരുന്നു പ്രകാശനം.

ലോകത്തെ മുറിവേറ്റ് പിടയുന്ന കുഞ്ഞുങ്ങൾക്കാണ് ബുക്കിഷ് ഇപ്രാവശ്യം സമർപ്പിച്ചത്. മുന്നൂറോളം പേരുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി ഇതുപോലുള്ള ഒരു സൃഷ്ടി പുറത്തിറക്കുന്നത് അത്ഭുതകരമാണെന്ന് ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻകുമാർ പറഞ്ഞു. മലയാളികളുടെ 550 പുസ്തകങ്ങളാണ് ഇപ്രാവശ്യം മേളയില്‍ പ്രകാശനം ചെയ്തത്. അവരിൽ മിക്കവരും ബുക്കിഷിലെഴുതിത്തുടങ്ങിയാണ് പുസ്തകങ്ങളിലേയ്ക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബുക്കിഷ് ടീമംഗങ്ങളായ സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ്, സാദിഖ് കാവിൽ എന്നിവർ ബുക്കിഷിൻ്റെ അണിയറപ്രവർത്തനങ്ങൾ വിശദീകരിച്ചു.

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ, എഴുത്തുകാരായ രമേശ് ബ്ലാത്തൂർ, സുകുമാർ ചാലിഗദ്ദ, കവികളായ മുരളി മംഗലത്ത്, ഇസ്മായീൽ മേലടി, ഷീലാ പോൾ, പി.ശിവപ്രസാദ്, പ്രവീൺ പാലക്കീൽ തുടങ്ങിയവർ പ്രസംഗിച്ചു. ജാഹിർ, ഷാനിബ്, റാഫി, റൈറ്റേഴ്സ് ഫോറം നിയന്ത്രിച്ച ഹമീദ്, അനുജ തുടങ്ങിയവർക്ക് സമ്മാനം നൽകി. ഷാനവാസ് അഹമ്മദാണ് ബുക്കിഷ് ഡിസൈൻ ചെയ്തത്. സൗജന്യമായാണ് ബുക്കിഷ് മേളയിൽ വിതരണം ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.