പത്തനാപുരം: കട്ട് ചെയ്ത മീറ്റര്‍ നോക്കി ബില്ല് അടിച്ച് കെഎസ്ഇബി. പത്തനാപുരം പട്ടാഴി വടക്കേക്കര പഞ്ചായത്തിലാണ് സംഭവം. കൈതവേലില്‍ വീട്ടില്‍ ഓമന എന്ന വീട്ടമ്മയ്ക്കാണ് 3000 രൂപ വൈദ്യുത ബില്‍ വന്നത്. അഞ്ച് മാസമായി ഇരുട്ടില്‍ കഴിയുകയാണ് ഈ നിര്‍ധന കുടുംബം. ഇതിനിടെയാണ് ഇരുട്ടടിയായി കെഎസ്ഇബി ബില്ല്.
ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ഓമനയും ഭര്‍ത്താവും മകളും താമസിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. പഴയ വീട് പൊളിച്ചതിനെ തുടര്‍ന്ന് ആറ് മാസമായി താല്‍കാലിക ഷെഡിലാണ് കുടുംബം താമസിക്കുന്നത്. പഴയ വീട് പൊളിച്ചപ്പോള്‍ വൈദ്യുതി വിച്ഛേദിച്ചിരുന്നു.
ഇങ്ങനെ വിച്ഛേദിച്ച കണക്ഷന്‍ ഇല്ലാത്ത മീറ്ററില്‍ നോക്കിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഓമനയുടെ കുടുംബത്തിന് ബില്ല് നല്‍കിയിരിക്കുന്നത്. പല തവണ ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും വ്യക്തമായ മറുപടി ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നില്ല. പുതിയ കണക്ഷന്‍ വേണമെങ്കില്‍ പോസ്റ്റ് സ്ഥാപിക്കണമെന്നും അതിന് 8000 രൂപ വേണമെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞതായി കുടുംബം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26