കാശ്മീര്‍ അപകടം; നാല് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

 കാശ്മീര്‍ അപകടം; നാല് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

പാലക്കാട്: ജമ്മുകാശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെയും മൃതദേഹങ്ങള്‍ പാലക്കാട് എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ ശ്രീനഗറില്‍ നിന്നും വിമാന മാര്‍ഗം കേരളത്തില്‍ എത്തിച്ചത്.

മൃതദേഹങ്ങള്‍ ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ചിറ്റൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ചിറ്റൂര്‍ സ്വദേശികളായ അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഗ്നേഷ് (22) എന്നിവരാണു കാശ്മീരിലെ സോജില ചുരത്തില്‍ വാഹനം കൊക്കയിലേക്കു മറിഞ്ഞു മരിച്ചത്. രണ്ട് കാറിലായി 13 പേരാണ് കാശ്മീര്‍ യാത്രയ്ക്ക് പോയത്. ഇതില്‍ ഒരു വാഹനമാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറടക്കം എട്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഡ്രൈവറായ കാശ്മീര്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും മരണപ്പെട്ടിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലുള്ള മനോജ് മാധവന്റെ (25) ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന അരുണ്‍ കെ. കറുപ്പുസ്വാമി, രാജേഷ് കെ. കൃഷ്ണന്‍ എന്നിവരെ നാട്ടിലെത്തിച്ചു. നോര്‍ക്കയുടെ ആംബുലന്‍സിലാണ് മൃതദേഹങ്ങള്‍ കൊച്ചിയില്‍ നിന്നും പാലക്കാട് എത്തിച്ചത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന മനോജിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.