ജപ്പാന്‍ ഭൂചലനത്തില്‍ 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്: 33,000 വീടുകളില്‍ വൈദ്യുതിയില്ല; രക്ഷാപ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

ജപ്പാന്‍ ഭൂചലനത്തില്‍ 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്: 33,000 വീടുകളില്‍ വൈദ്യുതിയില്ല; രക്ഷാപ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

ടോക്യോ: ജപ്പാനില്‍ പുതുവത്സര ദിനത്തില്‍ ഉണ്ടായ ഭൂചലനത്തില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് 155 ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ആദ്യത്തെ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മറ്റൊന്നിന് ആറിന് മുകളില്‍ തീവ്രതയുണ്ടായിരുന്നുവെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെഎംഒ) അറിയിച്ചു.

അതേസമയം ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രാരംഭ ഭൂചലനത്തിന് തൊട്ടുപിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പും നല്‍കി. അഞ്ചടിയോളം ഉയരത്തിലുള്ള തിരമാലകളാണ് തീരദേശത്ത് ഭീതി പരത്തി അടിച്ചുകയറിയത്. രാജ്യത്തെ ഏകദേശം 33,000 വീടുകളില്‍ വൈദ്യുതിയില്ല. പ്രധാന ഹൈവേകള്‍ ഉള്‍പ്പെടെ നിരവധി പ്രധാന റൂട്ടുകളും നിശ്ചലമായി. ഇത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരര്‍ക്കും സൈനികര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

മാത്രമല്ല ദുരന്ത ബാധിത പ്രദേശത്തേക്കുള്ള വിമാന സര്‍വീസുകളും റെയില്‍ സേവനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഇതോടെയാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയത്. ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള തീര പ്രദേശങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം. തലസ്ഥാനമായ ടോക്യോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ റഷ്യയുടെ വിദൂര കിഴക്കന്‍ നഗരങ്ങളായ വ്‌ളാഡിവോസ്റ്റോക്കിലും നഖോദ്കയിലും സുനാമി മുന്നറിയിപ്പുണ്ട്.

ടെക്റ്റോണിക് പ്ലേറ്റ് ഇടപെടലുകള്‍ പതിവായി നടക്കുന്ന അസ്ഥിരമായ പസഫിക് റിങ് ഓഫ് ഫയറിലുള്ള സ്ഥാനം കാരണം ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് ജപ്പാന്‍.

ഭൂചലനം ഉണ്ടാകുന്നതെന്തുകൊണ്ട് ?

ഭൂമിയുടെ മുകള്‍ ഭാഗം ഏഴ് ടെക്റ്റോണിക് പ്ലേറ്റുകളാലാണ് നിര്‍മ്മിതമായിരിക്കുന്നത്. ഈ ഫലകങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുന്നിടത്തെല്ലാം ഭൂചലന ഭീഷണിയും ഉണ്ട്. ഈ ഫലകങ്ങള്‍ പരസ്പരം ഉരസുമ്പോള്‍ അതില്‍ നിന്ന് വലിയ ഊര്‍ജ്ജം പുറത്ത് വരുന്നു. ആ ഘര്‍ഷണം മൂലം മുകളിലെ ഭൂമി കുലുങ്ങാന്‍ തുടങ്ങുന്നു. ഈ ആകര്‍ഷണം പതിവായി നടക്കുന്ന പ്രദേശമായാണ് ജപ്പാനെ കണക്കാക്കുന്നത്. ഫലകങ്ങള്‍ പരസ്പരം ഉരസുമ്പോള്‍ ഇടയ്ക്കിടെ പുറത്തുവരുന്ന ഊര്‍ജ്ജം കാരണമാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെടുന്നത്. ഇവയെ ആഫ്റ്റര്‍ ഷോക്ക് എന്നാണ് വിളിക്കുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്റെ തീവ്രതയനുസരിച്ചുള്ള ആഘാതം

1. റിക്ടര്‍ സ്‌കെയിലില്‍ 0 മുതല്‍ 1.9 വരെ തീവ്രതയുള്ള ഭൂകമ്പം- സീസ്മോഗ്രാഫിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ.
2. രണ്ട് മുതല്‍ 2.9 വരെ റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തുമ്പോള്‍ നേരിയ ഭൂചലനം സംഭവിക്കുന്നു.
3. മൂന്ന് മുതല്‍ 3.9 വരെ നിങ്ങളുടെ സമീപത്തുകൂടി ഒരു ട്രക്ക് കടന്നുപോകുന്നതിന് തുല്യമായിരിക്കും.
4. നാല് മുതല്‍ 4.9 വരെ റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പം ഉണ്ടായാല്‍ ജനല്‍ച്ചില്ലുകള്‍ തകരും. ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന ഫ്രെയിമുകള്‍ താഴെ വീണേക്കാം.
5. അഞ്ച് മുതല്‍ 5.9 വരെ റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഫര്‍ണിച്ചറുകള്‍ അടക്കം കുലുങ്ങാം.
6. ആറ് മുതല്‍ 6.9 വരെ റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം ഉണ്ടായാല്‍ കെട്ടിടങ്ങളുടെ അടിത്തറ പൊട്ടാം. മുകളിലത്തെ നിലകള്‍ക്ക് കേടുപാടുകളും സംഭവിച്ചേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.