വ്യക്തി പൂജ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ല; എം.ടി പറഞ്ഞതില്‍ മുന്നറിയിപ്പുണ്ട്: കവി സച്ചിദാനന്ദന്‍

വ്യക്തി പൂജ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ല; എം.ടി പറഞ്ഞതില്‍ മുന്നറിയിപ്പുണ്ട്: കവി സച്ചിദാനന്ദന്‍

കോഴിക്കോട്: എം.ടി പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്നും വ്യക്തി പൂജ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും കേരള സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണം നടത്തുകയായിരുന്നു അദേഹം.

വ്യക്തിപൂജയ്‌ക്കെതിരായ വിമര്‍ശനം എം.ടിയുടെ പ്രസംഗത്തിലുണ്ട്. ആ വിമര്‍ശനം എല്ലാ എഴുത്തുകാര്‍ക്കുമുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. കൂടാതെ വ്യക്തി പൂജ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും വ്യക്തി പൂജയ്ക്ക് വിധേയരാകുന്ന നേതാക്കള്‍ അത് പാടില്ലെന്ന് പറയണമെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇഎംസ് ആരാധ്യനായത് അദേഹം വ്യക്തി പൂജയില്‍ വിശ്വസിച്ചിരുന്നില്ല എന്നതുകൊണ്ടാണെന്നാണ് എംടി
പറഞ്ഞത്.വ്യക്തി പൂജ കമ്യൂണിസത്തിന്റെ സ്പിരിറ്റിന് എതിരാണെന്നും സച്ചിദാനന്ദന്‍ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ഈ വിമര്‍ശനം കേരള സന്ദര്‍ഭത്തിലേക്ക് മാത്രമായി ചുരുക്കണമെന്നുമില്ല. എംടി ആരെയും വ്യക്തമായി ചൂണ്ടിപ്പറഞ്ഞിട്ടില്ലെന്നും അദേഹം പറഞ്ഞത് അധികാരത്തെപ്പറ്റിയുള്ള പൊതു വസ്തുതയാണ്.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ തന്നെ അപകടത്തിലേക്കും ഇരുട്ടിലേക്കും മതരാഷ്ട്രവാദത്തിലേക്കും ഫാസിസത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്നതും, കേരളത്തിലെ മുഖ്യമന്ത്രി ഒരുപക്ഷേ ചെയ്തിരിക്കാവുന്ന ചില തെറ്റുകളും, രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദേഹം നയം വ്യക്തമാക്കി.

ഇന്ത്യയുടെ പൊതുവായതും കേരളത്തിന്റെ പ്രത്യേകമായ സന്ദര്‍ഭത്തിലും എടുക്കാവുന്ന ഈ വിമര്‍ശനത്തെ അത് കേള്‍ക്കുന്നയാളുടെ വ്യാഖ്യാന സാമര്‍ത്ഥ്യവും കേള്‍ക്കുന്നയാളുടെ വ്യാഖ്യാന സമ്പ്രദായവും അനുസരിച്ചായിരിക്കും സ്വീകരിക്കുകയെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിനിടെ മുഖ്യമന്ത്രിയുമൊത്ത് വേദി പങ്കിട്ടപ്പോഴായിരുന്നു എംടിയുടെ രാഷ്ട്രീയ വിമര്‍ശനം. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാര്‍ഗമായി മാറിയെന്നും എംടി തുറന്നടിച്ചു. കൂടാതെ തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെ ഇല്ലെന്നുമായിരുന്നു എംടി പറഞ്ഞുവെച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.