കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി ഇന്‍ഫാം കമ്മീഷന്‍. കര്‍ഷകര്‍ അതി ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്നെന്ന സര്‍ക്കുലര്‍ സംസ്ഥാനത്തെ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ വായിച്ചു. കെസിബിസി ഇന്‍ഫാം സമിതിക്ക് വേണ്ടി ഇന്‍ഫാം ദേശീയ കമ്മീഷന്‍ ചെയര്‍മാനും താമരശേരി രൂപത ബിഷപ്പുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിന്റെ പേരിലാണ് സര്‍ക്കുലര്‍.
സര്‍ക്കുലറിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്:
കര്‍ഷകര്‍ അതിഗുരുതരമായ സ്വത്വ പ്രതിസന്ധി അനുഭവിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ പ്രതിവിധി കണ്ടെത്തണം. റബറിന് പ്രകടന പത്രികയില്‍ പറഞ്ഞ വില നല്‍കാന്‍ ആര്‍ജവം കാണിക്കണം. കര്‍ഷകര്‍ സ്വന്തം പണം കിട്ടാന്‍ പലിശ നല്‍കണം എന്നത് ഹീനമായ ചൂഷണമാണ്.
നെല്ലിന്റെ സംഭരണ വില നല്‍കുന്ന സര്‍ക്കാരിന്റെ രീതി കര്‍ഷകനെ കുരുക്കിലാക്കുന്ന ചതിയാണ്. സര്‍ക്കാര്‍ വായ്പ അടക്കാത്തതിന്റെ ഭാരം കര്‍ഷകന്‍ താങ്ങേണ്ട അവസ്ഥയാണ്. കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന ഭരണകര്‍ത്താക്കളുടെ പ്രസ്താവന നിരുത്തരവാദപരമാണ്.
കൂടാതെ മനുഷ്യ വിരുദ്ധമായ രീതിയില്‍ മൃഗങ്ങളെ വാഴ്ത്തുന്നത് പ്രതിരോധിക്കണമെന്നും ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ കര്‍ഷകര്‍ക്ക് അധികാരം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26