ഗാസയില്‍ നിന്ന് ഒരു ട്രൂപ്പ് പിന്‍വാങ്ങി, സൈനികരുടെ പിന്‍വാങ്ങലില്‍ ഇസ്രയേല്‍ സര്‍ക്കാര്‍ രണ്ടു തട്ടില്‍

ഗാസയില്‍ നിന്ന് ഒരു ട്രൂപ്പ് പിന്‍വാങ്ങി, സൈനികരുടെ പിന്‍വാങ്ങലില്‍ ഇസ്രയേല്‍ സര്‍ക്കാര്‍ രണ്ടു തട്ടില്‍

ടെല്‍ അവിവ്: ഗാസയില്‍ നിന്ന് ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഒരു ട്രൂപ്പ് പിന്‍വാങ്ങിയതിനെ ചൊല്ലി ഇസ്രയേല്‍ സര്‍ക്കാരില്‍ ഭിന്നത. ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് തീവ്ര ചിന്താഗതിക്കാരനായ ഒരു മന്ത്രി രംഗത്തുവന്നതോടെയാണ് സര്‍ക്കാരിനുള്ളിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്.

ഇസ്രയേലിന് സുരക്ഷ ഉറപ്പാക്കാന്‍ ഗാസ മുനമ്പ് കീഴ്‌പ്പെടുത്തിയേ മതിയാകൂവെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഹമാസ് ഗാസയില്‍ നിന്ന് റോക്കറ്റ് തൊടുത്തിരുന്നു. ഈ ആക്രമണത്തെ ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇസ്രയേല്‍ പ്രതിരോധനിരയിലെ (ഐഡിഎഫ്) 36ാം ട്രൂപ്പാണ് നിലവില്‍ പിന്‍വാങ്ങിയിരിക്കുന്നത്. ആക്രമണം കൂടുതല്‍ കടുപ്പിക്കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യത്തിന്റെ പിന്‍വാങ്ങല്‍.

അതേ സമയം, ഹമാസിനെ തുരത്തുന്നതിനായുള്ള യുദ്ധത്തില്‍ മരിച്ച സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണം വളരെ വലുതാണെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും പല ലോകനേതാക്കളും അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ ഏഴ് മുതല്‍ ഇന്നുവരെ 24100 പാലസ്തീന്‍കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 60834 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഹമാസിന്റെ കീഴിലുള്ള പാലസ്തീനിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഇസ്രയേല്‍ -പാലസ്തീന്‍ യുദ്ധം മൂലം ഏകദേശം 2.2 മില്യണ്‍ ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. പട്ടിണിയും മറ്റ് മാരക രോഗങ്ങള്‍ക്കും പുറമെ നിര്‍ബന്ധിത പലായനവും ആളുകളുടെ ദുരിതത്തിന് ആക്കംകൂട്ടുന്നു.

ഗാസയില്‍ ചില പ്രദേശങ്ങളില്‍ ഇപ്പോഴും ഹമാസ് ഭീകരര്‍ ചെറുത്തുനില്‍പ് നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ ചെറിയ ചെറുത്തുനില്‍പിനെയും പൂര്‍ണമായി തുടച്ചുനീക്കിയതിന് ശേഷം മാത്രമാകും യുദ്ധം അവസാനിപ്പിക്കുകയെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രസ്താവിച്ചു. ഇതിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.